
സ്വന്തം ലേഖകൻ
കൊച്ചി: മലയാളത്തിലെ വാർത്ത ചാനലുകളായ ഏഷ്യാനെറ്റിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അതേ സമയം മീഡിയ വണ്ണിന് ഏർപ്പെടുത്തിരുന്ന വിലക്ക് പിൻവലിച്ചിട്ടില്ല. ഡൽഹിയിലെ വർഗീയ കലാപം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂറാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകളെയും വിലക്കിയത്.
പുലർച്ചെ 3 മണിക്കാണ് ഏഷ്യാനെറ്റ് സംപ്രക്ഷേപണം പുനരാരംഭിച്ചത്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകളിലും വിലക്ക് ഏർപ്പെടുത്തിയത്. കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്ണിന്റെ തീരുമാനം. സ്വതന്ത്ര മാധ്യമ പ്രവർത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സർക്കാർ നടപടിയെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സിഎൽ തോമസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തിരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്. കലാപം റിപ്പോർട്ട് ചെയ്തപ്പോൾ സന്തുലിതമായി കാര്യങ്ങൾ അവതരിപ്പിച്ചില്ല, ഡൽഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിർത്തി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യം ഉന്നയിച്ചത്.







