മലചവിട്ടാൻ ഇത്തവണ 170 സ്ത്രീകൾ : രണ്ടു വിദേശികളും മല കയറും;എല്ലാ സൗകര്യങ്ങളും ഒരുക്കി വനംവകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അഗസ്ത്യാർകൂട സന്ദർശനത്തിന് തുടക്കമായി. ഫെബ്രുവരി 18 വരെ നീളുന്ന സന്ദർശനകാലത്ത് 3600 പേരാണ് മലകയറുക. ഇതിൽ 170 പേർ സ്ത്രീകളാണ്. രണ്ടു വിദേശികളും മല കയറാനുണ്ട്. കഴിഞ്ഞ വർഷമാണ് ആദ്യമായി സ്ത്രീകൾക്ക് അഗസ്ത്യാർകൂട ട്രക്കിങ്ങിന് അനുമതി നൽകിയത്.
ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ നിന്ന് മൂന്നു സ്ത്രീകളടങ്ങുന്ന 116 അംഗ സംഘം പുറപ്പെട്ടതോടെയാണ് ഇക്കൊല്ലത്തെ അഗസ്ത്യാർകൂട സന്ദർശനത്തിന് തുടക്കമായത്. ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബോണക്കാട് പഞ്ചായത്തംഗം സതീഷ് കുമാർ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞവർഷത്തേക്കാളും ഈ വർഷം സ്ത്രീ പങ്കാളിത്തം കൂടുതലാണ്. കഴിഞ്ഞ തവണ 103 പേരാണ് മല ചവിട്ടിയത്. ഇത്തവണ പ്രത്യേകം പരിശീലനം സിദ്ധിച്ച 32 ഗൈഡുകളും വനപാലകരും സന്ദർശകർക്ക് വഴികാട്ടികളാകും. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാകും.
ലാത്തിമൊട്ട, കരമനയാർ, അട്ടയാർ, എഴുമടക്കൻ തേരി, അതിരുമല എന്നിവിടങ്ങളിൽ ഇടത്താവളങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിരുമലയിൽ മാത്രമാണ് താമസസൗകര്യം സജ്ജമാക്കിയിട്ടുള്ളത്.ബോണക്കാട് പിക്കറ്റ് സ്റ്റേഷൻ, അതിരുമല ക്യാമ്പ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ക്യാന്റീൻ സൗകര്യവും വനം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.