play-sharp-fill
ഗർഭിണിയായ പതിനേഴുകാരിയും കുടുംബവും ജീവനൊടുക്കിയ സംഭവം; പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പീഡനം പുറത്തറിഞ്ഞത് ഡോക്ടറുടെ ഇടപെടലിനെ തുടർന്ന്

ഗർഭിണിയായ പതിനേഴുകാരിയും കുടുംബവും ജീവനൊടുക്കിയ സംഭവം; പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പീഡനം പുറത്തറിഞ്ഞത് ഡോക്ടറുടെ ഇടപെടലിനെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

വൈക്കം: വെള്ളൂരിൽ അച്ഛനെയും അമ്മയെയും പീഡനത്തിനിരയായി ഗർഭിണിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.


കുടുംബത്തിലെ മൂന്നു പേരെയും ഞായറാഴ്ച രാവിലെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന പതിനേഴുകാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ടാണ് തലയോലപ്പറമ്പ് ഇറുമ്പയം സ്വദേശി ജിഷ്ണുദാസിനെ (20) വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു പേരുയെും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

വീടിനു സമീപത്തു തന്നെയുള്ള സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു മരിച്ച പെൺകുട്ടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെൺകുട്ടിയ്ക്കു അസഹ്യമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയെ പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു. ഇവിടെ സ്‌കാനിംങ് നടത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണ് എന്നു കണ്ടെത്തിയത്. തുടർന്നു ഡോക്ടർ വിവരം മൂവാറ്റുപുഴ പൊലീസിൽ അറിയിക്കുകയായിരുന്നു.

മൂവാറ്റുപുഴ പൊലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് , പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസും രജിസ്റ്റർ ചെയ്തു. തുടർന്നു പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വർഷത്തിലേറെയായി നിരന്തരം യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ എത്തിയിരുന്ന ഇയാൾ പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചു.

മൂത്ത മകൾ മറ്റൊരാളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ അസ്വസ്ഥതകൾ പേറി കഴിഞ്ഞിരുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു രണ്ടാമത്തെ മകളുടെ പ്രണയവും അവിഹിത ഗർഭവും. മൂത്തമകൾ താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ തന്നെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബം ഇളയമകളും പീഡനത്തിന് ഇരയായതോടെ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.