
പട്ടാപ്പകൽ നഗ്നതാ പ്രദർശനം ;വനിതാ ശിശു വികസന വകുപ്പിന്റെ നിർദേശപ്രകാരം കേസെടുത്തു ; പ്രതി മാനസിക രോഗിയെന്ന് പറഞ്ഞ് കേസ് ഒഴിവാക്കാൻ പൊലീസിന്റെ ശ്രമം
സ്വന്തം ലേഖിക
തിരുവനന്തപുരം : പട്ടാപ്പകൽ നടുറോഡിൽ നിന്ന് നഗ്‌നത പ്രദർശിപ്പിച്ച പുരുഷനെതിരെ കേസെടുപ്പിക്കാൻ വനിതാശിശുവികസന വകുപ്പ് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസർ ഇന്ദുവിന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വാദിക്കേണ്ടി വന്നത് മണിക്കൂറുകൾ. വെങ്ങാനൂർ സ്വദേശിയായ സണ്ണി(56)ക്കെതിരെയായിരുന്നു പരാതി.
എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഇന്ദു മ്യൂസിയം വളപ്പിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചിരിക്കെയാണ് സംഭവം. കുട്ടികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ നഗ്‌നത പ്രദർശിപ്പിക്കുകയും വിഡിയോ എടുക്കുകയും ചെയ്ത ഇയാളെ ഇന്ദു ചോദ്യം ചെയ്യുകയും ഗാർഡിനെ വിളിച്ചു വരുത്തുകയും ചെയ്തു..
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെങ്ങാനൂർ സ്വദേശിയായ ഇയാൾ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നും ഇതിന് മുൻപും ഇതുപോലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആവർത്തിച്ച പൊലീസ് കേസെടുക്കാൻ തയാറായില്ല.
വനിതാശിശുവികസന വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് ഐഡി കാർഡ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ തയാറായതെന്ന് ഇന്ദു പറയുന്നു.
ഇത്തരം കേസുകൾ ധാരാളം വരാറുണ്ടെന്നും പ്രതി മാനസികരോഗിയാണെന്നും വീണ്ടും ആവർത്തിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസെടുക്കണം എന്നാവശ്യപ്പെട്ട് 2 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ നിൽക്കേണ്ടി വന്നുവെന്നും ഇന്ദു പറയുന്നു.അതിന് ശേഷമാണ് കേസ് എടുത്തത്.
രാത്രി നടത്തം പദ്ധതിക്ക് ഇന്നലെ സർക്കാർ തുടക്കമിട്ടപ്പോൾ തന്നെയാണ് നഗരമധ്യത്തിലെ പൊലീസ് സ്റ്റേഷനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് കേസെടുപ്പിക്കാൻ മണിക്കൂറുകൾ കാത്തിരുന്ന് പറഞ്ഞ് മനസ്സിലാക്കിക്കേണ്ട ഗതികേടുമുണ്ടായിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.