
സ്വന്തം ലേഖിക
ഓച്ചിറ: വിവാഹ മോചനത്തിന് ശ്രമിച്ച ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി. എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ വകത്തറ വീട്ടിൽ ജോർജ് അഗസ്റ്റിൻ (39) ആണു മരിച്ചത്. ഭാര്യ സബിത (33), സബിതയുടെ സുഹൃത്ത് ഞക്കനാൽ പുത്തൻപുരയ്ക്കൽ സിന്ധു ജയന്റെ മകൻ മിഥുൻ (15) എന്നിവരെ പരുക്കേറ്റ നിലയിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടുകാരിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ഭാര്യയെ അവിടെ എത്തിയാണ് ജോർജ്ജ് ആക്രമിച്ചത്. കൂട്ടുകാരിയുടെ മകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോർജുമായി പിണങ്ങി സബിത 4 വയസ്സുകാരനായ മകനോടൊപ്പം 2 മാസമായി സിന്ധുവിന്റെ വീട്ടിലാണു താമസം. രാവിലെ സ്‌കൂട്ടറിലെത്തിയ ജോർജ് മകനെ കാണാൻ വന്നതാണെന്നാണ് പറഞ്ഞത്. എന്നാൽ, മുറിയിൽ കറിയ ശേഷം ജോർജ് അഗസ്റ്റിൻ കത്തിയെടുത്തു സബിതയുടെ കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. സബിത തടയാൻ ശ്രമിച്ചതിനെ തുടർന്ന് കുത്ത് കയ്യിലാണു കൊണ്ടത്.
ആക്രമണം തടയാൻ ശ്രമിച്ച കൂട്ടുകാരിയുടെ മകൻ മിഥുന്റെ കയ്യിലും കുത്തേറ്റു. വീട്ടുകാർ ഓടിയെത്തി ജോർജിനെ തള്ളിപ്പുറത്താക്കുകയായിരുന്നു.
പിന്നീടു സബിതയെയും മിഥുനെയും സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ഇതേ വീടിനു സമീപത്തെ പുരയിടത്തിലെത്തിയ ജോർജ് മധുരപാനീയത്തിൽ വിഷം ചേർത്തു കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജോർജ് മരിച്ചിരുന്നു. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേസെടുത്തു.
ജോർജ് അഗസ്റ്റിൻ ഭാര്യ സബിതയെ കൊലപ്പെടുത്താൻ വ്യക്തമായ ആസൂത്രണത്തോടെയാണ് എത്തിയതെന്നാണ് പൊലീസ് പറയുന്നു. കാർപെന്റർ ജോലി നോക്കിയിരുന്ന ഇയാൾ സബിതയ്ക്കൊപ്പം 6 വർഷത്തോളം സിന്ധുവിന്റെ ഞക്കനാലിലെ കുടുംബവീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു.
എ്ന്നാൽ ലഹരിക്ക് അടിമയായ ഇയാൾ ഭാര്യയെ സ്ഥിരം മർദിക്കുമായിരുന്നെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. മർദ്ദനത്തിൽ സഹികെട്ടാണ് സബിത വിവാഹ മോചനത്തിന് തുനിഞ്ഞതും സിന്ധുവിന്റെ വീട്ടിലേക്ക് അഭയം തേടിയതും.
ജോർജിന്റെ സ്‌കൂട്ടറിൽ കത്തി,കയർ, വിഷം, മധുരപാനീയം, തിരച്ചറിയൽ രേഖകൾ എന്നിവയെല്ലാം പൊലീസ് കണ്ടെടുത്തു.സബിതയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ജോർജിന്റെ തീരുമാനം എന്നാണ് പ്രാഥമിക നിഗമനം.



