play-sharp-fill
സംശയത്തെ തുടർന്ന് അയ്മനത്ത് ഭർത്താവ് ഭാര്യയെ വെട്ടി: വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ കൈ ഞരമ്പും മുറിച്ചു; രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സംശയത്തെ തുടർന്ന് അയ്മനത്ത് ഭർത്താവ് ഭാര്യയെ വെട്ടി: വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ കൈ ഞരമ്പും മുറിച്ചു; രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടേറ്റ ഭാര്യ മരിക്കുമെന്നു ഭയന്ന ഭർത്താവ് പിന്നെ ഒന്നും ആലോചിച്ചില്ല, കഴുത്തിലും കയ്യിലും സ്വയം മുറിവേൽപ്പിച്ചു. ഭാര്യയും ഭർത്താവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ വെസ്റ്റ് പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


അയ്മനം ചാമത്തറ തട്ടുങ്കൽ വീട്ടിൽ ദേവസ്യ (65)യാണ് ഭാര്യ തങ്കമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മിൽ നേരത്തെ സ്ഥിരമായി തർക്കമുണ്ടാകാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെയും ഭക്ഷണമുണ്ടാക്കിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. നേരത്തെ മുതൽ തന്നെ ദേവസ്യയ്ക്ക് തങ്കമ്മയെ സംശയമുണ്ടായിരുന്നു. ഇതിന്റെ പേരിൽ രണ്ടു പേരും തമ്മിൽ തർക്കവും അടിപിടിയും പതിവായിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. തുടർന്ന് രണ്ടു പേരും ഏറ്റുമുട്ടുകയായിരുന്നു. ഇതേ തുടർന്നാണ് ദേവസ്യ കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് തങ്കമ്മയെ വെട്ടിയത്. കഴുത്തിൽ മുറിവേറ്റ തങ്കമ്മ ബോധരഹിതയായി വീണു. ഇതോടെ തങ്കമ്മ മരിച്ചു എന്നു സംശയിച്ച ദേവസ്യ ഉടൻ തന്നെ സ്വന്തം കഴുത്ത് മുറിക്കുകയും, കൈ മുറിയ്ക്കുകയും ചെയ്തു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ടു പേരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ തന്നെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ വെസ്റ്റ് പൊലീസ് ദേവസ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.