
പൗരത്വ നിയമ ഭേദഗതി വയനാട്ടിൽ അഭയാർത്ഥികളായെത്തിയ റോഹിങ്ക്യൻ മുസ്ലീം കുടുംബങ്ങൾ ഭീതിയിൽ, മാന്യമായി ജോലിചെയ്ത് ഇവിടെത്തന്നെ ജീവിക്കാൻ അധികൃതർ അനുവദിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ
വയനാട്: പൗരത്വ നിയമ ഭേദഗതിയിൽ രാജ്യമെങ്ങും പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ വയനാട്ടിൽ അഭയാർത്ഥികളായെത്തിയ റോഹിങ്ക്യൻ മുസ്ലീം കുടുംബങ്ങൾ ഭീതിയിൽ. മാന്യമായി ജോലിചെയ്ത് ഇവിടെത്തന്നെ ജീവിക്കാൻ അധികൃതർ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
11 റോഹിങ്ക്യൻ അഭയാർത്ഥികൾ 2013ലാണ് ജന്മനാടായ മ്യാൻമറിൽനിന്നും അസമിലേക്ക് കുടിയേറിയെത്തിയത്. 2015ൽ ഡൽഹി വഴി ഇവർ കേരളത്തിലെത്തി. മുസ്ലീം സംഘടനകളുടെ സഹായത്തോടെ വയനാട് മുട്ടിലിൽ താമസമാക്കി. ഐക്യരാഷ്ട്ര സംഘടന നൽകിയ തിരിച്ചറിയൽ കാർഡ് മാത്രമേ കൈയിലുള്ളൂ. അഭയാർത്ഥികളിൽ ഒരാളായ ഇല്ല്യാസിൻറെ ഭാര്യ ഗുൽബഹർ ഗർഭിണിയാണ്. അഭയാർത്ഥികളെ നാട്ടുകാർ അധികം പേരും ജോലിക്കൊന്നും ഒപ്പം കൂട്ടാറില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ പ്രസവച്ചിലവ് കണ്ടെത്താൻ പോലും ബുദ്ധിമുട്ടുകയാണ് ഇല്യാസിപ്പോൾ. ഔദ്യോഗിക കണക്ക് പ്രകാരം റോഹിങ്ക്യൻ അഭയാർത്ഥികളായി കേരളത്തിലെത്തിയ 11 പേരും ഇപ്പോൾ വയനാട്ടിലാണ് താമസം. ഇവരിൽ 5 പേർ സ്ത്രീകളാണ്. പൗരത്വ ഭേദഗതി നിയമം രാജ്യം നടപ്പാക്കാനൊരുങ്ങുമ്പോൾ തങ്ങൾ ഇവിടെനിന്നും ആട്ടിയിറക്കപ്പെടുമോയെന്ന ഭീതിയിലാണ് എല്ലാവരും. അതേസമയം രാജ്യത്ത് അഭയാർത്ഥികളായി എത്തിയവർ ഔദ്യോഗിക ക്യാമ്പുകളിലാണ് കഴിയേണ്ടതെന്നാണ് അധികൃതരുടെ നിലപാട്. ഈയിടെ വയനാട്ടിലേക്ക് വന്ന മൂന്ന് റോഹിങ്ക്യൻ മുസ്ലീങ്ങളെ പോലീസ് ഹൈദരാബാദിലെ ക്യാമ്പിലേക്കുതന്നെ തിരിച്ചയച്ചിരുന്നു.