മുപ്പത് വർഷം, മൂന്നു വകുപ്പിൽ മൂന്ന് ശമ്പളം: ഒരേ സമയം മൂന്നിടത്ത് ജോലി; ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തും; ‘പണി’ വാങ്ങിക്കൂട്ടിയ ഉദ്യോഗസ്ഥൻ സർക്കാരിനെയും പറ്റിച്ചു

Spread the love

സ്വന്തം ലേഖകൻ

പാറ്റ്‌ന: മുപ്പത് വർഷം മൂന്നു വകുപ്പിൽ ഒരേ സമയം ജോലി ചെയ്ത അസിസ്റ്റന്റ് എൻജിനീയർ സർക്കാരിനെയും വകുപ്പുകളെയും മാറി മാറി പറ്റിച്ചു. മൂന്നു വകുപ്പുകളിൽ നിന്നുമുള്ള ശമ്പളം കൃത്യമായി എല്ലാ മാസവും അക്കൗണ്ടിൽ എത്തുകയും ചെയ്തിരുന്നു. മുപ്പതു വർഷമാണ് മൂന്നു വകുപ്പിലെ തസ്തികകളിൽ ഇരുന്ന അസി.എൻജിനീയർ മൂന്നിടത്തു നിന്നും ശമ്പളം വാങ്ങിക്കൂട്ടിയത്.
സുരേഷ് റാം എന്ന അസി.എൻജിനീയറാണ് ഒരേ വകുപ്പിലെ മൂന്നു തസ്തികകളിൽ ഒരേ സമയം ജോലി ചെയ്തത്. ബീഹാറിലെ മൂന്നു വകുപ്പുകളിലായാണ് കുമ്പിടി ജോലി ചെയ്തിരുന്നത്. കിഷൻഗഞ്ചിലെ കെട്ടിട നിർമ്മാണ ഓഫിസ്, ബാങ്ക ജില്ലയിലെ ബെൽഹറിൽ ജലവിഭവ വകുപ്പ് , ഭീം നഗർ ഈസ്റ്റിലെ സുപോൾ എന്നിവിടങ്ങളിലുള്ള ഓഫിസുകളിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
1988 ൽ പാറ്റ്‌ന കെട്ടിട നിർമ്മാണ വകുപ്പനു കീഴിൽ ജൂനിയർ എൻജിനീയറായാണ് സുരേഷ് റാം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത വർഷം ഇയാൾക്ക് ജലവിഭവ വകുപ്പിൽ ജൂനിയർ എൻജനീയറായി നിയമനം ലഭിച്ചു. ഇതനു ശേഷം മറ്റൊരു വകുപ്പിൽ നിന്നും ലഭിച്ച നിയമന ഉത്തരവും കൈപ്പറ്റി. മൂന്നിടത്തും ഇദ്ദേഹം ജോലിയ്ക്ക് കയറുകയും ചെയ്തു.
അടുത്തിടെ ബീഹാറിൽ കോംപ്രിഹെൻസീവ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റത്തിൽ നടത്തിയ പരിശോധനയിലാണ് സുരേഷ് റാമിന്റെ തട്ടിപ്പ് പുറത്തായത്. സർക്കാർ ജീവനക്കാരുടെ വരുമാനവും ചിലവും ആസ്ഥിയും പരിശോധിക്കുന്ന സംവിധാനമാണ് ഇത്. ഇതുവഴി നടത്തിയ പരിശോധനയിലാണ് സുരേഷ് റാം പിടിയിലായത്. ജീവനക്കാരുടെ ആധാർ നമ്പരും, ജനനതീയതിയും പാൻകാർഡ വിവരങ്ങളും ഈ ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്യണം. ഇത്തരത്തിൽ അപ്ലോഡ് ചെയ്തപ്പോഴാണ് സുരേഷ് റാമിന്റെ കള്ളക്കളി പുറത്തായത്. തുടർന്ന് സർട്ടിഫിക്കറ്റുമായി എത്താനുള്ള നിർദേശം ഇയാൾ പാലിച്ചില്ല. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഇതിനിടെ ഒളിവിലും പോയി. എന്നാൽ, മൂന്നിടത്തും ഇയാൾ എങ്ങിനെ ഒന്നിച്ച് ജോലി ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല.