
ഇടുക്കി: താമസസ്ഥലത്ത് അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 25കാരന് 57 വർഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്സോ കോടതി.
മൂലമറ്റം പുത്തൻപുരയ്ക്കല്‍ അശ്വിൻ കണ്ണനെയാണ് പോക്സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്.
2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടർന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിയാണ് കുട്ടിയുടെ മൊഴിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗർഭിണിയായാണെന്ന് കണ്ടെത്തി. ഡി.എൻ.എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിഞ്ഞതോടെയാണ് അശ്വിന് കുരുക്ക് മുറുകിയത്.
വിചാരണയ്ക്കിടെ ഒളിവില്‍ പോയ പ്രതി പിന്നീട് സാജൻ സാമുവേല്‍ കൊലക്കേസില്‍ പ്രതിയായതിനെ തുടർന്ന് വീണ്ടും അറസ്റ്റിലാവുകയായിരുന്നു. പെണ്‍കുട്ടി താമസിക്കുന്നയിടത്ത് അതിക്രമിച്ച് കയറിയതിന് 7 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാൻ വീഴ്ച വരുത്തിയാല്‍ ഒരു വർഷം കൂടി തടവനുഭവിക്കണം.
പലതവണ ലൈംഗികമായി പീഡിപ്പിച്ചതിനാണ് 50 വർഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയില്‍ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. തുക അടയ്ക്കാത്ത പക്ഷം അഞ്ച് വർഷം കഠിനതടവ് കൂടി അനുഭവിക്കണം. പെണ്‍കുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ജില്ലാ ലീഗല്‍ സർവീസസ് അതോറിട്ടി നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.



