
സ്വന്തം ലേഖിക
ചണ്ഡീഗഡ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ ജയം ആധികാരികം.
എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എ എ പി അധികാരത്തില്‍ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോണ്‍ഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.
കോണ്‍ഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളല്‍ വീഴ്ത്തി. എല്ലാ പാര്‍ട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാര്‍ത്ഥികള്‍ തറപറ്റിച്ചു.
മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ്ങ് ഛന്നിയെ ചാംകൂര്‍ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ എ പി സ്ഥാനാര്‍ത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സര്‍ ഈസ്റ്റില്‍ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോല്‍പിച്ചത് സമൂഹിക പ്രവര്‍ത്തക ജീവന്‍ ജ്യോത് കൗറാണ്. ശിരോമണി അകാലിദള്‍ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീര്‍ സിങ് ബാദലിനും അടപതറിയത് എ എ പി യുടെ സാധാരണക്കാരായ സ്ഥാനാര്‍ത്ഥികളോടാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റന്‍ സിങ്ങിനും സ്വന്തം തട്ടകത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് ഛന്നിയെ മുന്‍നിര്‍ത്തി നടത്തിയ പരീക്ഷണവും കോണ്‍ഗ്രസിനെ തുണച്ചില്ല. പാര്‍ട്ടിയിലെ ഉള്‍പ്പോരും വടംവലിയും പ്രചാരണത്തിലെ ഏകോപനവും വീഴ്ച്ചകളായപ്പോള്‍ പഞ്ചാബിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചോദിച്ച ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് കുത്തി. ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങള്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പില്‍ നഷ്ടമായത്.
പ്രമുഖ നേതാക്കളുടെ തോല്‍വി അകാലിദളില്‍ ഭിന്നസ്വരം ഉയരാന്‍ കാരണമാകും. മാത്സാ മേഖലയിലെ തോല്‍വി അകാലിദളിൻ്റെ രാഷ്ട്രീയ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങള്‍ക്കപ്പുറം പഞ്ചാബ് വോട്ട് നല്‍കി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.



