
കോവിഡിൽ പതറാത്ത സിനിമാ ലോകം; 2021-ലെ ഹിറ്റുകളും പരാജയങ്ങളും: സിനിമ അവലോകനം
സ്വന്തം ലേഖിക
മലയാള സിനിമയുടെ ഒടിടി വിപണന സാധ്യതയെ ഉയര്‍ത്തി നിര്‍ത്തിയപ്പോള്‍ തിയേറ്ററിലെ ബോക്സ് ഓഫീസ് വിജയങ്ങള്‍ ചുരുങ്ങി പോയ വർഷമാണ് 2021.
ഒടിടി പ്ലാറ്റ്ഫോമിൻ്റെ വിശാലമായ ലോകമാണ് സിനിമാ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയുടെ വിഷു റിലീസും, ഓണം റിലീസുമൊക്കെ ടെലിവിഷന്‍ പ്രീമിയറായും, ഒടിടി കാഴ്ചകളിലേക്കും കളം ഒരുങ്ങിയപ്പോള്‍ ആഘോഷ നാളുകളിലെ ആവേശ ചിത്രങ്ങളൊക്കെ തന്നെ തിയേറ്റര്‍കാഴ്ച പ്രേക്ഷകര്‍ക്ക് സമ്മാനിക്കാതെ കടന്നു പോകുകയായിരുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആന്റണി വര്‍ഗീസ് നായകനായ ‘അജഗജാന്തരം’ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും ഒടുവിലായി കിട്ടിയ വലിയ ബോക്സ് ഓഫീസ് വിജയത്തിന്റെ ക്രിസ്മസ് ഗിഫ്റ്റാണ്.
മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം’ തിയേറ്ററിലെ ആളാരവത്തിന്റെ അത്ഭുത സിനിമയായിരുന്നുവെങ്കില്‍ അതിന്റെ തുടര്‍ച്ചയായ ‘ദൃശ്യം 2’ കൊണ്ടാടിയത് തിയേറ്റര്‍ അനുഭവം ഇല്ലാത്ത മറ്റൊരു സിനിമാ മാറ്റത്തിന്റെ വേറിട്ട പ്ലാറ്റ്ഫോമിലാണ്.
പ്രജേഷ് സെന്‍ – ജയസൂര്യ ചിത്രം കോവിഡ് പ്രതിസന്ധിയെ മറി കടന്നു ജനുവരിയില്‍ തന്നെ ധൈര്യപൂര്‍വ്വം ബിഗ് സ്‌ക്രീന്‍ റിലീസാക്കി മാറ്റിയെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം തിയേറ്റര്‍ മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരം നല്‍കി. തിയേറ്റര്‍ റിലീസിനായി കാത്തുനിന്ന മറ്റു സിനിമകളുടെ അണിയറ പ്രവര്‍ത്തകരൊക്കെ തന്നെയും തിയേറ്ററിനെ മറന്നു കൊണ്ട് മൊബൈല്‍ കാഴ്ചകളിലേക്ക് തങ്ങളുടെ സിനിമ സാധ്യതകളെ തുറന്നു വിട്ടു.
ബിസിനസ്പരമായി സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്ന നിര്‍മ്മാതാക്കള്‍ പൂര്‍ണമായും സേഫ് ആകുമെന്ന വിശ്വാസത്തില്‍ സിനിമകളുടെ സംവിധായകരും, തിരക്കഥാകൃത്തുക്കളുമൊക്കെ ഒടിടിയുടെ വരവിനെ സ്വാഗതം ചെയ്തു.
ജനുവരി റിലീസായ സിനിമകളില്‍ ‘വെള്ളവും’, ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമാണ്’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ‘വെള്ളം’ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഒടിടി റിലീസായിട്ടാണ് എത്തിയത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ എന്ന നിലയില്‍ കൈയ്യടികള്‍ ഏറ്റുവാങ്ങിയ ചിത്രം ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തോടെയാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെട്ടത്.
അതിശയകരമായ അഭിനയം കാഴ്ചവച്ചാണ് ജയസൂര്യ ‘വെള്ളം’ എന്ന സിനിമയില്‍ നിറഞ്ഞാടിയത്. പൂര്‍ണമായും ഒരു അഭിനേതാവിന്റെ ചിത്രമായി മാറിയ വെള്ളം ‘ക്യാപ്റ്റന്‍’ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ ചെയ്ത മികച്ച സൃഷ്ടിയായി മാറി.
മലയാള സിനിമയെ സംബന്ധിച്ച് ഫെബ്രുവരി മാസം എന്നത് ബോക്സ് ഓഫീസ് ഹിറ്റുകളുടെ ഭാഗ്യ മാസമാണ്. വേനല്‍ അവധിക്ക് മുന്‍പേയുള്ള ഫെബ്രുവരി – മാര്‍ച്ച് മാസം സിനിമകളുടെ റിലീസിന് അത്ര ശുഭകരമല്ലെങ്കിലും മലയാള സിനിമയുടെ ചരിത്രം ചികഞ്ഞു നോക്കിയാല്‍ ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലെ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പെരുമഴക്കാലം കാണാം. അതേ ചരിത്രം തന്നെയാണ് ഇക്കുറിയും ആവര്‍ത്തിച്ചത്.
ബിഗ്സ്ക്രീന്‍ റിലീസ് അല്ലെങ്കില്‍ കൂടിയും ഈ വര്‍ഷത്തെ ആദ്യ ജനപ്രിയ ഹിറ്റ് എന്ന നിലയില്‍ ‘ദൃശ്യം 2’ പ്രേക്ഷക മനസ്സില്‍ ഇടം നേടി. ‘തിയേറ്ററില്‍ റിലീസ് ചെയ്തിരുവെങ്കില്‍ വന്‍ വിജയമായി മാറിയേനെ’ എന്ന പ്രേക്ഷക സംസാരം ‘ദൃശ്യം-2’ എന്ന സിനിമയ്ക്കും, മോഹന്‍ലാല്‍ എന്ന താരമൂല്യമുള്ള നടനും അത് വലിയ കരുത്തായി.
ഫെബ്രുവരി മാസം മലയാള സിനിമ ഒരു കംപ്ലീറ്റ് ‘ദൃശ്യം’ ഷോയായി മാറിയപ്പോള്‍ മാര്‍ച്ച് മാസം മമ്മൂട്ടി – സിനിമകളുടെ ജയപരാജയമാണ് അടയാളപ്പെടുത്തിയത്. നവാഗതനായ ജോഫിന്‍ ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ ഹിറ്റ് ചിത്രമായി മാറിയപ്പോള്‍ മാര്‍ച്ച് മാസത്തിന്റെ അന്ത്യത്തില്‍ റിലീസായ മമ്മൂട്ടിയുടെ മറ്റൊരു ചിത്രം ബോക്സ് ഓഫീസില്‍ വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. ബോബി – സഞ്ജയ് എന്ന ഹിറ്റ് രചയിതാക്കളുടെ സ്ക്രീന്‍ പ്ലേ മികച്ച ഒരു അനുഭവമാകാതെ പോയതോടെ തിയേറ്ററില്‍ വേണ്ടത്ര ചലനം സൃഷ്ടിക്കാന്‍ ‘വണ്‍’ എന്ന സിനിമയ്ക്ക് കഴിഞ്ഞില്ല. സന്തോഷ് വിശ്വനാഥന്‍റെ പതിഞ്ഞ താളത്തിലുള്ള മേക്കിങ് ചിത്രത്തിന് വിനയായാപ്പോള്‍ ഏറെ പ്രതീക്ഷയോടെ വന്ന ഒരു മമ്മൂട്ടി ചിത്രമാണ് തിയേറ്ററിന്റെ ആളാരവങ്ങളില്ലാതെ മടങ്ങിയത്.
‘ആര്‍ക്കറിയാം’, ‘ഇരുള്‍’, ‘ചതുര്‍മുഖം’, ‘നായാട്ട്’, ‘ജോജി’, ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’, ‘നിഴല്‍’, ‘ഖോ ഖോ’, ‘അനുഗ്രഹീതന്‍ ആന്റണി’ തുടങ്ങിയവയായിരുന്നു ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ‘ജോജി’ ആമസോണ്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. ദിലീഷ് പോത്തന്റെ മൂന്നാമത് ചിത്രം ‘ജോജി’ തിയേറ്റര്‍ കാഴ്ചയായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ തന്നെ മുന്‍ സിനിമകളുടെത് പോലെ ഒരു ബോക്സ് ഓഫീസ് വിജയം ജോജിക്ക് ലഭിക്കില്ലായിരുന്നു എന്ന പ്രേക്ഷക സംസാരവും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
സാധാരണ സിനിമ പ്രേമികള്‍ക്ക് നന്നായി റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ‘മഹേഷിന്റെ പ്രതികാരവും’, ‘തൊണ്ടി മുതലും’ പോലെയായിരുന്നില്ല ജോജിയുടെ കഥാ സഞ്ചാരം. മാര്‍ട്ടിന്‍ പ്രക്കാട്ട് – കുഞ്ചാക്കോ ബോബന്‍ ടീമിന്റെ ‘നായാട്ട്’ കരുത്തുറ്റ സൃഷ്ടിയായി പ്രേക്ഷകര്‍ കണ്ടു കയ്യടിച്ചതും ഈ വര്‍ഷം എടുത്തു പറയേണ്ട കാര്യങ്ങളില്‍ ഒന്നാണ്. ഈ വര്‍ഷത്തെ വിഷു റിലീസായി എത്തിയ ‘നിഴലും’, ‘നായാട്ടും’ കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ കരിയറിലും വൈവിദ്ധ്യം സമ്മാനിച്ചു.
മേയ് – ജൂണ്‍ മാസങ്ങളില്‍ ഓര്‍മ്മിക്കത്തക്ക സിനിമകള്‍ ഒന്നും മലയാളത്തില്‍ അടയാളപ്പെട്ടില്ല. ജൂണ്‍മാസവസാനം ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസ്’ പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത കണ്ടുമടുത്ത ഒരു ത്രില്ലര്‍ സൃഷ്ടിയുടെ ഒരു പുനരവതരണം മാത്രമായി മാറി. പൂര്‍ണമായും തിയേറ്ററുകള്‍ അടഞ്ഞു കിടന്ന ജൂലൈ – ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ ഒടിടി കാഴ്ചകളായി വന്ന മാലികും, സാറയും, ഹോമും, തിങ്കളാഴ്ച നല്ല നിശ്ചയവുമൊക്കെ നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ‘മാലിക്’ ഒരു പാന്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിലേക്ക് നിലവാര മികവ് കാട്ടി.
മലയാള സിനിമയുടെ തിയേറ്റര്‍ ആസ്വാദനത്തിന്റെ തിരിച്ചു വരവിനു കളമൊരുക്കിയ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ നിലവാരമുള്ള ചിത്രമെന്ന നിലയില്‍ കൈയ്യടി നേടി. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ‘കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ദേശീയ അവാര്‍ഡ് നിറവില്‍ തെളിഞ്ഞു നിന്നെങ്കിലും തിയേറ്ററില്‍ പ്രേക്ഷക ബലം ലഭിക്കാതെ വേഗത്തില്‍ അരങ്ങൊഴിഞ്ഞതും 2021-ലെ അപ്രതീക്ഷിത സംഭവമായി.
2021-ലെ സിനിമകളുടെ കണക്ക് എടുക്കുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ എന്ന ചിത്രം പ്രത്യേകം മാറ്റി നിര്‍ത്തി സംസാരിക്കപ്പെടെണ്ട ഒന്നാണ്. മലയാള സിനിമയുടെ അഭിമാനമാണ് ചുരുളി എന്ന് ഒരു കൂട്ടരും, മലയാള സിനിമയുടെ അപമാനമാണ് ചുരുളി എന്ന് മറുകൂട്ടരും പറയുമ്പോള്‍ ആഖ്യാന തലത്തിന്റെ വേറിട്ട വശ്യത ചുരുളിയിലൂടെയും സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി എന്ന അജയ്യനായ ഫിലിം മേക്കര്‍ ചുരുളി കഴിഞ്ഞുള്ള തന്റെ അടുത്ത ചിത്രവും പൂര്‍ത്തിയാക്കി കൊണ്ട് മാറ്റത്തിന്റെ വഴിയേ നടത്തം തുടരുകയാണ്.
ലാല്‍ ജോസിന്റെ ‘മ്യാവൂ’, ടിനു പാപ്പച്ചന്‍ – ആന്റണി വര്‍ഗീസ് ചിത്രം ‘അജഗജാന്തരം’, ആസിഫ് അലി നായകനായ ‘കുഞ്ഞെല്‍ദോ’, ‘ജൂണ്‍’ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’, ബേസില്‍ ജോസഫ്- ടോവിനോ ടീമിന്റെ വസന്‍ ചിത്രം ‘മിന്നല്‍ മുരളി’ എന്നിവ ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊപ്പം കൂടെ ചേര്‍ന്ന മലയാള സിനിമകളാണ്. മിന്നല്‍ മുരളി മൊബൈല്‍ ആസ്വാദനത്തിലേക്ക് മാത്രം ചുരുങ്ങി പോകുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ ആ ചിത്രത്തെ ആഘോഷത്തോടെ ഇപ്പോഴും താലോലിക്കുന്നുണ്ട്, ജോജു, അര്‍ജുന്‍ അശോക്, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന മധുരവും, 2021 – എന്ന വര്‍ഷാന്ത്യത്തില്‍ പ്രേക്ഷക ഹൃദയം തലോടി കടന്നു പോകുന്നുണ്ട്. 2022 – ന്റെ കാല്‍വയ്പ്പിലേക്ക് ഒരു ദിനം അവശേഷിക്കേ ദിലീപ് – നാദിര്‍ഷ ടീമിന്റെ കേശു ഈ വീടിന്റെ നാഥനും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിന്റെ സാധ്യത ശക്തമാക്കി കൊണ്ട് പ്രദര്‍ശന വരവറിയിച്ചിട്ടുണ്ട്.
കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ ഇനി തിയേറ്റര്‍ ബിസിനസുകള്‍ തളരില്ല എന്ന സന്ദേശം നൽകി കൊണ്ടാണ് ഒരുകൂട്ടം ചിത്രങ്ങള്‍ വര്‍ഷാവസാനം പ്രദര്‍ശനത്തിനെത്തിയത്.