
കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാണിച്ച് അമ്മയാണ് പരാതി നൽകിയത്.
ചില വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിങ്ങിന് മകൻ വിധേയനായെന്നും കുടുംബം ആരോപിക്കുന്നു. ജനുവരി 15 നായിരുന്നു അപകടം. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്.
മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയാണ് കുടുംബം പരാതി നൽകിയത്. ചെറിയ തെറ്റുകൾക്ക് പോലും ഈ സ്കൂളുകളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണ്.



