സ്വന്തം ലേഖകൻ
പുതുനഗരം : പതിനാലര കിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുതുനഗരം പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. വാളയാർ, ഡാം റോഡ് സ്വദേശി ജയകുമാ(29)റിനെയാണ് രഹസ്യവിവരത്തെത്തുടർന്ന് പുതുനഗരത്ത് വെച്ച് പിടികൂടിയത്.
ടിയാൻ സഞ്ചരിച്ച ബൈക്കും, ബാഗിൽ സൂക്ഷിച്ച പതിനാല് കിലോ 500 ഗ്രാം കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വിലവരും.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറീസ്സയിൽ നിന്നും കഞ്ചാവ് മൊത്തത്തിൽ കൊണ്ടുവന്ന് കോയമ്പത്തൂരിൽ സൂക്ഷിച്ച് വെച്ചാണ് ആവശ്യാനുസരണം ഇടപാടുകാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത്. ട്രൈയിൻ ഗതാഗതം നിന്നതോടെ റോഡുമാർഗമാണ് കേരളത്തിലേക്ക് കഞ്ചാവ് വരുന്നത്.
മധ്യകേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ലോക് ടൗൺ തുടങ്ങിയതോടെ കഞ്ചാവ് കിട്ടാതാവുകയും വില ഇരട്ടിയിലധികമാവുകയും ചെയ്തു. മീൻ , പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്. ഊടുവഴികളിലൂടെ ഇരുചക്ര വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ മുമ്പ് നിലമ്പൂർ, വാളയാർ എന്നീ പോലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് , കളവ് കേസ്സുകൾ നിലവിലുണ്ട്.
പ്രതിയെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. ആലത്തൂർ ഡി.വൈ.എസ്.പി കെ.എം.ദേവസ്യ, പുതുനഗരം സബ് ഇൻസ്‌പെക്ടർ കെ. മണികണ്ഠൻ, ഗ്രേഡ് എസ്.ഐ വി. ഷാജു, എ.എസ്.ഐ. സെബാസ്റ്റ്യൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എസ്. സന്തോഷ്, എം. മണികണ്ഠൻ, എ. സിയാവുൽ ഹഖ് ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്..ജലീൽ, ടി.ആർ. സുനിൽ കുമാർ, റഹിം മുത്തു, ആർ. കിഷോർ, സൂരജ് ബാബു, കെ. അഹമ്മദ് കബീർ.കെ, ആർ. വിനീഷ്, ആർ. രാജീദ്, ദിലീപ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.