
സ്വന്തം ലേഖകൻ
കൊച്ചി: വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 11കാരിയുടെ മരണം ദുരൂഹതയെന്ന് കുടുംബം. ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മേയ് 29ന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് അമ്മ കുട്ടിക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന സാധനങ്ങൾക്ക് ഇളക്കം തട്ടിയിരുന്നില്ല. കുട്ടി സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വസ്ത്രങ്ങളാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആത്മഹത്യാക്കുറിപ്പ് എന്ന രീതിയിൽ ഉള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. എന്നാൽ അതിലുണ്ടായിരുന്ന കയ്യക്ഷരം മകളുടേതല്ലെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.
ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ രേഖപ്പെടുത്തിയില്ലെന്നും കാര്യമായി തുടർ അന്വേഷണം ഉണ്ടായില്ലെന്നുമാണ് ആരോപണം. കൂടാതെ കുട്ടിയുടെ മരണത്തിനു ശേഷം അടുത്ത ബന്ധുവിന്റെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ ഉണ്ട്.