
തിരുവനന്തപുരം: 10- ക്ലാസുകാരിയെ പീഡിപ്പിച്ച സ്വകാര്യ ട്യൂഷൻ അധ്യാപകന് 10 വർഷം തടവും 50000 രൂപ പിഴയും വിധിച്ച് വർക്കല അതിവേഗ കോടതി. നാവായിക്കുളം രാഗഭവൻ വീട്ടിൽ കണ്ണപ്പനെന്ന് വിളിക്കുന്ന രാജേന്ദ്രൻ നായരെ (74) യാണ് ശിക്ഷിച്ചത്.
2020ൽ കല്ലമ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ട്യൂഷൻ ക്ലാസിലെത്തിയ പതിനഞ്ചുകാരിയെ പ്രതി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷാകർത്താക്കളോട് വിവരം പറയുകയും തുടർന്നുള്ള പരാതിയിന്മേൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു.
പോക്സോ ആക്ട് 9(എൽ), 9(പി) വകുപ്പുകൾ പ്രകാരം അഞ്ച് വർഷം വീതം 10 വർഷം തടവും 25000 രൂപ വീതം 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം വീതംഅധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും. പിഴ തുകയിൽ നിന്നും 25000 രൂപ കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി .എസ്.ആർ. സിനി ആണ് വിധി പ്രഖ്യാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group