
കാസർഗോഡ്: കാസർഗോഡ് ബോവിക്കാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തി പൊലീസ് ഉദ്യോഗസ്ഥൻ ബഹളമുണ്ടാക്കിയെന്നും പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറിയതായും പരാതി. മുളിയാർ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോർട്ട് വാർഡിലെ ബൂത്തായ ബോവിക്കാനം എയുപി സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം.
പ്രിസൈഡിംഗ് ഓഫീസറും നെല്ലിക്കുന്ന് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയുമായ അനസൂയയാണ് ഇൻസ്‌പെക്‌ടർ എംവി വിഷ്‌ണുപ്രസാദിന് പരാതി നല്‍കിയത്. പോളിംഗ് ഡ്യൂട്ടിക്കെത്തിയ സിവില്‍ പൊലീസ് ഓഫീസർ സനൂപ് ജോണിനെതിരെയായിരുന്നു പരാതി. ഇൻസ്‌പെക്‌ടർ ഉടൻതന്നെ ബൂത്തിലെത്തി പ്രിസൈഡിംഗ് ഓഫീസറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ഒരാള്‍ മുണ്ടും ഷർട്ടും ധരിച്ച് ബൂത്തിലേക്ക് കയറി വന്നു. ആരാണെന്ന് തിരക്കിയപ്പോള്‍ പൊലീസ് ആണെന്ന് മറുപടി നല്‍കി. പൊലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത് എന്ന് തിരികെ ചോദിച്ചുവെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യപരിശോധന നടത്തണമെന്ന് സനൂപ് ജോണിനോട് ഇൻസ്‌പെക്‌ടർ ആവശ്യപ്പെട്ടതോടെ വസ്‌ത്രം മാറിവരാം എന്നുപറഞ്ഞ് കാറില്‍ കയറി കടന്നുകളഞ്ഞു. ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.



