
സ്വന്തം ലേഖകൻ
ദോഹ: ലുസൈല്‍ സ്റ്റേഡിയത്തിന്റെ നീലാകാശത്ത് ഗോളും അസിസ്റ്റുമായി മിശിഹാ അവതരിച്ചപ്പോള്‍ അര്‍ജന്റീന ഫിഫ ലോകകപ്പിന്റെ ഫൈനലില്‍.
ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടിയപ്പോള്‍ 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പന്തടിച്ച് കുതിച്ചത്. പതിഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്റീന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു. സ്ലോ പേസില്‍ തുടങ്ങിയ മത്സരത്തില്‍ ആദ്യ 10 മിനുറ്റുകളില്‍ ഗോളിമാരെ പരീക്ഷിക്കുന്ന കാര്യമായ ആക്രമണം ഇരുപക്ഷത്ത് നിന്നുമുണ്ടായില്ല.
ഇടയ്ക്ക് വീണ് കിട്ടിയ കോര്‍ണര്‍ അവസരങ്ങള്‍ ഹെഡര്‍ ചെയ്യാന്‍ പാകത്തില്‍ പറന്നിറങ്ങിയില്ല. മോഡ്രിച്ച് കളി നിയന്ത്രിച്ചപ്പോള്‍ ക്രൊയേഷ്യയുടെ പക്ഷത്തായിരുന്നു പന്ത് കൂടുതല്‍ സമയവും.
22-ാം മിനുറ്റില്‍ മെസി മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. 31-ാം മിനുറ്റില്‍ പെരിസിച്ചിന്റെ ചിപ് ബാറിന് അല്പം മുകളിലൂടെ പോയി. പിന്നീടായിരുന്നു നാടകീയമായി മത്സരം അര്‍ജന്റീന കാല്‍ക്കീഴിലാക്കുന്നത്. 34-ാം മിനുറ്റില്‍ ഗോളിന് മീറ്ററുകള്‍ മാത്രം അകലെ വരെയെത്തിയ ആല്‍വാരസിനെ ഗോളി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിയുടെ ഇടംകാലന്‍ ഷോട്ട് വലയിലേക്ക് തുളഞ്ഞുകയറി.