
വിഴിഞ്ഞം സമര സമിതിക്കെതിരെ വധശ്രമത്തിന് കേസ്; വൈദികര്‍ അടക്കം കണ്ടാലറിയുന്നവർ പ്രതികൾ; മൊത്തം രജിസ്റ്റര്‍ ചെയ്തത് പത്ത് കേസുകൾ; കേസിനെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും ഫാ. യൂജിന്‍ പെരേര
സ്വന്തം ലേഖിക
തിരുവനനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സമര സമിതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
മൊത്തം 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിന്‍ പെരേര അടക്കം വൈദികരും കേസില്‍ പ്രതികളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുറമുഖ അനുകൂല സമിതി പ്രവര്‍ത്തകന്‍റെ തല അടിച്ചു പൊട്ടിച്ചതിനാണ് കേസ്. തലക്കു പരിക്ക് പറ്റിയ വിനു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസിനെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും ഫാ.
യൂജിന്‍ പെരേര വ്യക്തമാക്കി. അതിനിടെ വിഴിഞ്ഞം ഉപരോധ സമരത്തില്‍ നിര്‍ണായക നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തി.
തുറമുഖ നിര്‍മാണം വൈകുന്നതുമൂലമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കും. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച വിസിലിന്‍റെ ശുപാര്‍ശ അംഗീകരിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകുന്നതിലൂടെ പ്രതിദിന നഷ്ടം 2 കോടിയും ആകെ നഷ്ടം 200 കോടിക്ക് മുകളിലുമാണെന്നാണ് വിലയിരുത്തല്‍. ഈ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കണം എന്നായിരുന്നു ശുപാര്‍ശ.