play-sharp-fill
വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് അയച്ച കത്ത് പുറത്ത്; ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് സൂചന

വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് അയച്ച കത്ത് പുറത്ത്; ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് സൂചന

സ്വന്തം ലേഖിക

തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നിഷേധിക്കപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിളള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്ത് പുറത്ത്.


രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്‌തെന്നും എന്നാല്‍ ഡി ലിറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈക്കൊണ്ടതെന്നുമാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ വിവാദം ഉയര്‍ന്നിരിക്കുകയാണ്. വൈസ് ചാന്‍സലറുടെയും സിന്‍ഡിക്കേറ്റിന്റെയും ഭാഗത്തു നിന്ന് ഗുരുതരവീഴ്ച ഉണ്ടായെന്നും ചടങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണ് ഉണ്ടായതെന്നും ആരോപണം ഉയര്‍ന്നു.

ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ അത് നിരസിക്കുന്നുവെന്ന് വെള്ളക്കടലാസില്‍ കുത്തിക്കുറിച്ചാണ് നല്‍കിയത്. കത്തില്‍ പലയിടത്തും വ്യാകരണ പിശകും അക്ഷരത്തെറ്റും ഉണ്ട്. കൂടാതെ ഡി ലിറ്റ് എന്ന് എഴുതിയിരിക്കുന്നതു പോലും തെറ്റിച്ചാണ്.

സിന്‍ഡിക്കേറ്റിന്റെ തീരുമാനം മാന്യമായ രീതിയില്‍ ചാന്‍സലറെ അറിയിക്കാമായിരുന്നു. ഈ വിഷയത്തെ ഇത്ര നിസ്സാരമായി കൈകാര്യം ചെയ്തതിലൂടെ ഗവര്‍ണറെ മാത്രമല്ല രാഷ്ട്രപതിയെയും ആക്ഷേപിക്കുകയാണ് സര്‍വകലാശാല അധികൃതര്‍ ചെയ്‌തതെന്നാണ് ആരോപണം.

ഇത് ഗവര്‍ണറെ പ്രകോപിപ്പിക്കുകയും അടുത്തദിവസം തന്നെ ചാന്‍സലര്‍ പദവി ഒഴിയുന്നതായി മുഖ്യമന്ത്രിയെ അറിയിക്കുകയും ആയിരുന്നു. ഡിസംബര്‍ 7-ാം തീയതിയാണ് കേരള സര്‍വകലാശാല വിസി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. അതില്‍ ഉയര്‍ന്ന് വന്ന പ്രധാനപ്പെട്ട നിര്‍ദേശം രാഷ്ട്രപതിക്ക് സര്‍വകലാശാല ഡി ലിറ്റ് നല്‍കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നായിരുന്നു.

രാഷ്ട്രപതിക്ക് താഴെ വരുന്ന ഉദ്യോഗസ്ഥരാണ് ചാന്‍സലര്‍ അടക്കമുള്ള ആളുകള്‍. ഇത്തരം ഒരു ഡി ലിറ്റ് നല്‍കുന്ന വേദിയില്‍ ചാന്‍സിലര്‍ രാജ്യത്തിന്റെ സമുന്നത പദവിയിലിരിക്കുന്ന പ്രഥമ പൗരന് ഇത്തരത്തില്‍ ഒരു ഡി ലിറ്റ് നല്‍കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അനൗചിത്യമാണെന്നുമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞത്.