സ്വന്തം ലേഖിക
തിരുവനന്തപുരം: വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബാഗില്‍ എന്താണുള്ളതെന്ന സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ചോദ്യത്തിന് ബാഗില്‍ ബോംബ് ഒന്നുമില്ലെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ കുടുങ്ങി.
യാത്രക്കാരനെ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറി. വെഞ്ഞാറമൂട് സ്വദേശി പ്രദീപ് പ്രസന്നനെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ട് 6.45ഓടെ അന്താരാഷ്ട്ര ടെര്‍മിനലിലായിരുന്നു സംഭവം. 8.30നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബയിലേക്ക് പോകാനെത്തിയതായിരുന്നു പ്രദീപ്. ചെക്ക് ഇന്‍ നടക്കുന്ന സമയത്ത് ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദിച്ചു. ക്ഷുഭിതനായ പ്രദീപ് ബാഗില്‍ ബോംബൊന്നുമില്ലെന്ന് പറഞ്ഞു.
ഉടന്‍ തന്നെ ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്.എഫിനെ വിവരമറിയിച്ചു. അവര്‍ പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളുടെ ബാഗുകള്‍ ബോംബ് സ്‌ക്വാഡും വിശദമായി പരിശോധിച്ചു.
എന്നാല്‍, സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല. ഭീഷണി മുഴക്കിയതിന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് വിമാനം വൈകിയാണ് യാത്ര പുറപ്പെട്ടത്.