
സ്വന്തം ലേഖിക
വൈക്കം: ബൈക്കിൽ കറങ്ങിനടന്ന് അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൃഷ്ണപുരം കാപ്പില്‍മേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ ഷാജഹാൻ മകൻ മുഹമ്മദ് അൻവർഷാ (23), കാര്‍ത്തികപ്പള്ളി കൃഷ്ണപുരം വില്ലേജിൽ പള്ളികണക്ക് മുറിയിൽ ചാലക്കൽ കോളനിയിൽ ശിവജി ഭവനം വീട്ടിൽ രമണൻ മകൾ സരിത (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും ചേർന്ന് ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, മോഷ്ടാക്കൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ തിരിച്ചറിയുകയും തുടർന്ന് ഏറ്റുമാനൂരിൽ നിന്നും ഇവരെ പിടികൂടുകയുമായിരുന്നു.ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
അൻവർഷായും സരിതയും 2018 മുതല്‍ ഒരുമിച്ചായിരുന്നു താമസം. ഇരുവരും ബൈക്കിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. ഇവര്‍ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ , മോഷണം നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ലോഡ്ജിൽ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്.
ഇരുവർക്കും കായംകുളം, കുമളി,കട്ടപ്പന, കരുനാഗപ്പള്ളി, പെരുവന്താനം, എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ്. ഐ അജ്മൽ ഹുസൈൻ, സി.പി.ഓ മാരായ ജാക്സൺ, സാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.