ശിവശങ്കര്‍ വീണ്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു, പിന്നെ എന്തുകൊണ്ടാണ് സ്വപ്ന ജോലിയിൽ പ്രവേശിക്കുമ്പോൾ മാത്രം വിവാദമാകുന്നത്…? എന്ത് വിവാദമുണ്ടായാലും നിയമനം മരവിപ്പിക്കില്ല; ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് എച്ച്ആർഡിഎസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ നിയമനം ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി എച്ച്‌ആര്‍ഡിഎസ്.
എന്ത് വിവാദമുണ്ടായാലും നിയമനം മരവിപ്പിക്കില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്താണ് നിയമനം നടത്തിയതെന്നും സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എച്ച്‌ആര്‍ഡിഎസിന് ബിജെപിയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു സുഹൃത്തിലൂടെയാണ് സ്വപ്നയെ കുറിച്ച് അറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും പറഞ്ഞപ്പോള്‍ ബയോഡാറ്റ അയക്കാന്‍ പറഞ്ഞു.
തുടര്‍ന്ന് എച്ച്‌ആര്‍ഡിഎസ് ഡിപ്പാര്‍ട്ട്മെന്റ് അഭിമുഖം നടത്തിയാണ് നിയമനം നല്‍കിയത്’ – അദ്ദേഹം വ്യക്തമാക്കി.
കേസ് നിലനില്‍ക്കുന്നു എങ്കിലും സ്വപ്ന ആരോപണ വിധേയ മാത്രമാണ്. കുറ്റക്കാരിയാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അവര്‍ക്ക് ഈ മേഖലയിലുള്ള പ്രവൃത്തി പരിചയം പരിഗണിച്ചാണ് ജോലി നല്‍കിയതെന്നും അജി കൃഷ്ണന്‍ പറഞ്ഞു.
‘ബിജെപിയില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനയില്‍ ഉണ്ടാകും. എന്നാല്‍ എച്ച്‌ആര്‍ഡിഎസിന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. കേസില്‍ ഉള്‍പ്പെട്ട ശിവശങ്കര്‍ വീണ്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
പിന്നെ എന്തുകൊണ്ടാണ് സ്വപ്നയ്ക്ക് എച്ച്‌ആര്‍ഡിഎസ് ജോലി കൊടുക്കുമ്പോള്‍ മാത്രം വിവാദമാകുന്നതെന്നും ഇത്തരം ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’ അജി കൃഷ്ണന്‍ ആവശ്യപ്പെട്ടു. ബിജെപിയുമായി എച്ച്‌ആര്‍ഡിഎസിന് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.