സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ  എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; എല്‍ഡിഎഫ്-10, യുഡിഎഫ് -9 ബിജെപി-1;  കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍  സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ്

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; എല്‍ഡിഎഫ്-10, യുഡിഎഫ് -9 ബിജെപി-1; കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ്

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ.

തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍ഡിഎഫും 9 ഇടത്ത് യുഡിഎഫും
ഒരിടത്ത് ബിജെപിയും ജയിച്ചു. അ‍ഞ്ച് വാര്‍‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് ജില്ലയില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം (എല്‍ഡിഎഫ് 1)
കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്.

ഇടുക്കി (എല്‍ഡിഎഫ് 1,യുഡിഎഫ് 1)
വണ്ടന്‍മേട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സൂസന്‍ ജേക്കബ് വിജയിച്ചു. രാജകുമാരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിമലാ ദേവി വിജയിച്ചു. കൂറുമറ്റ നിരോധന നിയമം പ്രകാരം മുന്‍ അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആലപ്പുഴ (എല്‍ഡിഎഫ് 1)
ആലപ്പുഴ പാലമേല്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി 88 വോട്ടുകള്‍ക്ക് വിജയിച്ചു.


കൊല്ലം (ബിജെപി 1, യുഡിഎഫ് 1)

കൊല്ലം ഇളമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റന്‍കുളങ്ങര വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

എറണാകുളം (യുഡിഎഫ് 1)
ആലുവ നഗരസഭയിലെ ഇരുപത്തിരണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ജെബി മേത്തര്‍ രാജ്യസഭാംഗം ആയതിനെ തുടര്‍ന്ന് രാജി വച്ച ഒഴിവില്‍ ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തൃശ്ശൂര്‍ (എല്‍ഡിഎഫ് 1)
കൊണ്ടാഴിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നാം വാര്‍ഡായ മൂത്തേടത്തു പടി സിപിഎം നിലനിര്‍ത്തി.

പാലക്കാട് (എല്‍ഡിഎഫ് 1)
തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 1,693 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സ്നേഹ വിജയിച്ചു.

കോഴിക്കോട് (എല്‍ഡിഎഫ് 1)
കോഴിക്കോട് ജില്ലയിലെ തിക്കോടി ഗ്രാമ പഞ്ചായത്തിലെ പള്ളിക്കര സൗത്ത് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ഷീബ പുല്‍പ്പാണ്ടി 448 വോട്ടിന് ഇവിടെ ജയിച്ചു.

മലപ്പുറം (എന്‍ഡിഎഫ് 1, യുഡിഎഫ് 2)
മലപ്പുറം നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ മൂന്നാംപടി എല്‍ഡിഎഫ് നിലനിര്‍ത്തി. 71 വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥി കെ.എം.വിജയലക്ഷ്മി വിജയിച്ചു. പോക്സോ കേസ് പ്രതിയാക്കപ്പെട്ട കെ.വി.ശശികുമാര്‍ രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍ മുസ്ലിം ലീഗ് നിലനിര്‍ത്തി. 2007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗിലെ സി.ടി.അയ്യപ്പന്‍ വിജയിച്ചു.

കാസര്‍കോട് (എല്‍ഡിഎഫ് 3, യുഡിഎഫ് 2)

കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാ‍‍ര്‍ഡായ പട്ടാജെയില്‍ യുഡിഎഫിന് അട്ടിമറി ജയം. ബിജെപിയില്‍ നിന്ന് 38 വോട്ടിനാണ് യുഡിഎഫ് ഈ വാ‍ര്‍‍ഡ് പിടിച്ചെടുത്തത്. ശ്യാം പ്രസാദ് മാന്യയാണ് ഇവിടെ വിജയിച്ചത്. കാഞ്ഞങ്ങാട് നഗരഭയിലെ തോയമ്മല്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.ഇന്ദിര വിജയിച്ചു. കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാ‍‍‍ര്‍ഡായ ആടകത്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡായ പള്ളിപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സമീറ അബ്ബാസ് വിജയിച്ചു. കുമ്പള പഞ്ചായത്തില്‍ പെര്‍വാഡില്‍ എല്‍ഡിഎഫിലെ എസ്.അനില്‍കുമാര്‍ 189 വോട്ടിന് ജയിച്ചു.