ഷാബാ ഷരീഫീനെ മരക്കട്ടയില്‍ കിടത്തി ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു; പ്ലാസ്റ്റിക് കവറുകളിലാക്കി ചാലിയാര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു; ഷൈബിനും സംഘവും നാട്ടുവൈദ്യനെ കൊന്നതിന് പിന്നില്‍ വെറും മൂലക്കുരുവിന്റെ ഒറ്റമൂലിയോ…? ഷൈബിന്റെ മൊഴി എത്രത്തോളം സത്യമെന്ന അന്വേഷണത്തില്‍ പൊലീസ്; ചോര മരവിപ്പിക്കുന്ന സംഭവ വികാസങ്ങൾ ഇങ്ങനെ..!!
സ്വന്തം ലേഖകൻ
മലപ്പുറം: മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ലഭിക്കാനായി നാട്ടുവൈദ്യനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി കൊത്തി നുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞെന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മൂക്കട്ട കൈപ്പകഞ്ചേരി സ്വദേശി ഷൈബിന്റെ മൊഴി എത്രത്തോളം സത്യമെന്ന അന്വേഷണത്തില്‍ പൊലീസ്.
വെറുമൊരു ഒറ്റമൂലി രഹസ്യത്തിനായി ഒരു വര്‍ഷത്തിലേറെ ഒരാളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് കൊല്ലുമോ എന്ന ചോദ്യമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഉയരുന്നത്. നല്ല സാമ്പത്തിക ചുറ്റുപാടുള്ളയാളാണു ഷൈബിന്‍. നിലവില്‍ ഒട്ടേറെ സംരംഭങ്ങളുണ്ടായിരിക്കെ മൂലക്കുരുവിന്റെ ഒറ്റമൂലി ബിസിനസിനു വേണ്ടി മാത്രം ഷൈബിന്‍ ഇത്ര റിസ്കെടുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
കൊലപാതകത്തിലേക്കു നയിച്ച മറ്റെന്തെങ്കിലും സംഭവങ്ങളോ ഇടപാടുകളോ ഉണ്ടോയെന്ന കാര്യവും അന്വേഷണ സംഘത്തിന്റെ പരിധിയില്‍ വരും.
അതേസമയം, ഷൈബിന്‍ പൊലീസിനോട് പറഞ്ഞതൊക്കെ ചോരമരവിക്കുന്ന സംഭവങ്ങളെ കുറിച്ചാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്ത്രക്രിയ കൂടാതെ മൂലക്കുരു ഭേദമാക്കാനുള്ള ചികിത്സ നടത്തുന്ന ആളായിരുന്നു രാജീവ് നഗര്‍ സ്വദേശി ഷാബാ ഷരീഫ് (60). പാരമ്പര്യ വൈദ്യ കുടുംബത്തിലാണു ഷാബാ ഷരീഫ് ജനിച്ചത്. മൂലക്കുരു രോഗികള്‍ക്ക് ഇയാള്‍ നല്‍കുന്ന ഒറ്റമൂലിയുടെ കൂട്ട് ഇയാള്‍ക്കു മാത്രമറിയുന്ന രഹസ്യമായിരുന്നു.
ഷൈബിന്‍ നാട്ടില്‍ അത്ര അറിയപ്പെടുന്നയാളല്ല. ഏറെക്കാലം പ്രവാസിയായിരുന്ന ഷൈബിനു നാട്ടുകാരുമായി വലിയ ബന്ധമില്ല. ഗ്രാമപ്രദേശമായ മുക്കട്ടയില്‍ കൂറ്റന്‍ ഇരുനില വീട്ടിലാണു താമസം. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷം വയനാട്ടിലും കര്‍ണാടകയിലുമായിരുന്നു ഇയാളുടെ ഇടപാടുകള്‍. ഷരീഫിന്റെ പച്ച മരുന്നിനെക്കുറിച്ച് കേട്ടറിഞ്ഞ ഷൈബിനൊരു മോഹം. ഇയാളെ കേരളത്തിലെത്തിച്ച് രഹസ്യക്കൂട്ട് മനസ്സിലാക്കി മരുന്നു നിര്‍മിച്ചു കച്ചവടം ചെയ്താല്‍ വന്‍ ലാഭം നേടാമല്ലോ?
മനസ്സില്‍ തോന്നിയ ആ മോഹത്തില്‍ നിന്നാണു ചോരപുരണ്ട സംഭവ പരമ്പരകളുടെ തുടക്കം.
2019 ഓഗസ്റ്റ് മാസത്തിലെ ഒരു വൈകുന്നേരമാണ് മൈസുരുവിലെ ഷാബാ ഷരീഫിനെത്തേടി ബൈക്കില്‍ രണ്ടു പേരെത്തുന്നത്. മൈസുരുവിലെ ലോഡ്ജില്‍ താമസിക്കുന്ന വയോധികനായ രോഗിയെ ചികിത്സിക്കാനെത്തണമെന്നായിരുന്നു ആവശ്യം.
സംശയിക്കാതെ ഷാബാ ബൈക്കില്‍ കയറി. വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്ന ഷൈബിന്റെ കാറിലേക്കു പിന്നീട് ഇയാളെ മാറ്റി. ആ വാഹനം നിര്‍ത്തിയതു നിലമ്പൂര്‍ മുക്കടയിലെ ഷൈബിന്റെ രണ്ടു നില ബംഗ്ലാവിനു മുന്നിലായിരുന്നു. പിന്നീട് ഒന്നേകാല്‍ വര്‍ഷം ഷരീഫിനെ കൊല്ലാകൊല ചെയ്തു. ഷൈബിന്റെ സുഹൃത്തുക്കളായ വയനാട് ബത്തേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, തങ്ങളകത്ത് നൗഷാദ് എന്നിവരുള്‍പ്പെടെ ഏഴോളം പേര്‍ ഷൈബിന്റെ ക്രൂരതയ്ക്കു കൂട്ടായി ഒപ്പമുണ്ടായിരുന്നു.
മുക്കട്ടയിലെ വീട്ടിന്റെ രണ്ടാം നിലയിലെ മുറിയിലാണു വൈദ്യനെ താമസിപ്പിച്ചത്. ഷൈബിന്റെ കുടുംബം ബത്തേരിയിലെ വീട്ടിലായിരുന്നതിനാല്‍ മറ്റാരും ഇവിടെയില്ലായിരുന്നു. കൈ,കാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു നാട്ടുവൈദ്യന്‍. ആദ്യം അനുനയത്തിലും ഫലിക്കുന്നില്ലെന്നായപ്പോള്‍ ക്രൂരമായി തല്ലിച്ചതച്ചും ഷൈബിനും കൂട്ടാളികളും ഷാബാ ഷരീഫില്‍നിന്നു രഹസ്യം ചോര്‍ത്താന്‍ ശ്രമം തുടങ്ങി. കോവിഡ് ഭീതിയില്‍ നാടാകെ അടച്ചുപൂട്ടിക്കിടക്കുമ്പോള്‍ മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഷൈബിനും കൂട്ടുകാരും.
മര്‍ദനവും അനുനയവും പിന്നെയും മര്‍ദനവും അനുനയവുമായി ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞു. ഒറ്റമൂലിയുടെ രഹസ്യക്കൂട്ട് ലഭിക്കില്ലെന്നായതോടെ ഷൈബിന്റെയും സംഘത്തിന്റെയും ക്ഷമ നശിച്ചു. ആ രാത്രി പീഡനം എല്ലാ അതിരുകളും ലംഘിച്ചു. ഷാബാ ഷരീഫിന്റെ മുഖത്തേക്കു സാനിറ്റൈസര്‍ ഒഴിച്ചു. കയ്യും കാലും കെട്ടിയിട്ട് ഉരുട്ടല്‍ മുറ പരീക്ഷിച്ചു. വലിയ മരക്കഷ്ണങ്ങള്‍ കൊണ്ട് അടിച്ചു. മര്‍ദനം താങ്ങാനാകാതെ ഷാബാ മരിച്ചു വീണു.
ഇതോടെ, മൃതദേഹം ഒഴിവാക്കാനുള്ള പദ്ധതികളെക്കുറിച്ചായി പ്രതികളുടെ ആലോചന. മരക്കട്ടയില്‍ മൃതദേഹം കിടത്തി, ഇറച്ചിവെട്ടുന്ന മാതൃകയില്‍ ശരീരം കഷ്ണങ്ങളാക്കി. ഇതു പ്ലാസ്റ്റിക് കവറിലാക്കി രാത്രിയുടെ മറവില്‍ സംഘം പുറത്തേക്കു പുറപ്പെട്ടു. രണ്ട് ആഡംബര വാഹനങ്ങളിലായിട്ടായിരുന്നു യാത്ര. കിലോ മീറ്ററുകള്‍ അകലെ എടവണ്ണ സീതി ഹാജി പാലത്തിനു മുകളില്‍ നിന്നു മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവറുകള്‍ ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞുവെന്നാണു പ്രതികള്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.