
നാടിനെ നടുക്കി സത്യയുടെ മരണം; ട്രെയിനിന് മുന്നില്‍ തള്ളിയിട്ട ക്രൂര കൊലപാതകത്തിന് പിന്നിൽ പ്രണയപക; മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതി കാണാമറയത്ത്…..!
സ്വന്തം ലേഖിക
ചെന്നൈ: നാടിനെ നടുക്കിയ കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് ചെന്നൈ നഗരം.
കോളേജ് വിദ്യാര്‍ഥിനിയെ സബര്‍ബന്‍ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനില്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കൊലപാതക ശേഷം സ്ഥലത്ത് നിന്ന് ഓടി മറഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ലെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് വിദ്യാര്‍ഥിനിയായ സത്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അതിനിടെ പുറത്തുവന്നിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സതീഷ് എന്ന യുവാവ് സത്യയോട് കൊടുംക്രൂരത ചെയ്തത്. ആദമ്പാക്കം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളുമായ സത്യയോട് സതീഷ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ആദ്യം മുതലേ ഇതിനെ എതിര്‍ക്കുകയായിരുന്നു സത്യ. പിന്നീട് കഴിഞ്ഞ കുറച്ച് നാളുകളായി സത്യയുടെ പിന്നാലെ നടന്ന് സതീഷ് ശല്യം തുടരുകയായിരുന്നു.
ഇന്നലെ കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സത്യയുടെ വഴിയില്‍ കൊലയാളിയായി സതീഷ് എത്തിയത്. വഴിയില്‍ വച്ചും മൗണ്ട് സ്റ്റേഷനില്‍ വച്ചും ഇയാള്‍ സത്യയെ ശല്യം ചെയ്തു. ഇവര്‍ തമ്മില്‍ തര്‍ക്കവും ഉണ്ടായി. ഇതിന് പിന്നാലെയാണ് സത്യയോട് സതീഷ് കൊടുംക്രൂരതയോടെ പെരുമാറിയത്.
പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിടുകയായിരുന്ന കൊലയാളി. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ പ്രതികരിക്കുന്നതിന് മുന്നെ തന്നെ സത്യ ട്രാക്കിലേക്ക് വീഴുകയും ട്രെയിന്‍ ഇടിക്കുകയുമായിരുന്നു. യാത്രക്കാരുടെ ഞെട്ടല്‍ മാറും മുന്നേ തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. ട്രാക്കില്‍ തല തകര്‍ന്നാണ് സത്യ മരിച്ചത്.
കൊലപാതക ശേഷം സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ആര്‍ക്കും ഇയാളെ പിടികൂടാനായില്ല. റെയില്‍വേ പൊലീസടക്കം പിന്നാലെ സ്ഥലത്തെത്തിയെങ്കിലും ഇയാളെ ഇനിയും കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.