
ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ട്; ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഎം ശ്രമം; തൻ്റെ നിലപാടിൽ മാറ്റമുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി; ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ചു
സ്വന്തം ലേഖിക
വയനാട്: ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ച് രാഹുല്‍ ഗാന്ധി.
പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനവും രാഹുല്‍ ഗാന്ധി നടത്തി. ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ട്. അക്രമങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനാണ് ഇരു കൂട്ടരുടെയും ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡി ചോദ്യം ചെയ്താല്‍ താന്‍ ഭയപ്പെടുമെന്ന് ബിജെപി കരുതുന്നു. ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. എന്നാല്‍ എന്‍റെ നിലപാട് മാറ്റാമെന്ന് ആരും കരുതേണ്ടെന്നും രാഹുല്‍ വയനാട്ടില്‍ പറഞ്ഞു.
ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും പരിഭവമില്ലെന്നുമായിരുന്നു ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യം പറഞ്ഞത്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് തിരിച്ചറിയണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24 നാണ് എസ്‌എഫ്‌ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു.
എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.