പുതുപ്പരിയാരം ഇരട്ടക്കൊല; കൊല നടന്നത് അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തർക്കത്തിനൊടുവിൽ; അമ്മയുടെ ദേഹത്ത് 33 വെട്ടുകള്‍, അച്ഛന്റെ ദേഹത്ത് 26 എണ്ണം; ജീവന് വേണ്ടി പിടഞ്ഞപ്പോള്‍ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു; മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു; കുറ്റസമ്മതം നടത്തി മകൻ

പുതുപ്പരിയാരം ഇരട്ടക്കൊല; കൊല നടന്നത് അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തർക്കത്തിനൊടുവിൽ; അമ്മയുടെ ദേഹത്ത് 33 വെട്ടുകള്‍, അച്ഛന്റെ ദേഹത്ത് 26 എണ്ണം; ജീവന് വേണ്ടി പിടഞ്ഞപ്പോള്‍ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു; മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു; കുറ്റസമ്മതം നടത്തി മകൻ

സ്വന്തം ലേഖിക

പാലക്കാട്: പുതുപ്പരിയാരത്ത് നടന്നത് അരുംകൊല. അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് റിപ്പോര്‍ട്ട്.

പുതുപ്പരിയാരം ഓട്ടൂര്‍കാട് പ്രതീക്ഷാ നഗറില്‍ റിട്ട. ആര്‍എംഎസ് ജീവനക്കാരന്‍ ചന്ദ്രന്‍ ( 68), ഭാര്യ ദൈവാന ദേവി ( ദേവി-54) എന്നിവരെ കഴിഞ്ഞ ദിവസം രാവിലെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പ്രതിയായ ഇവരുടെ മകന്‍ സനലിനെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് സനല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ സനല്‍ അടുക്കളയില്‍ നിന്ന് അരിവാളും കൊടുവാളും കൊണ്ടുവന്ന് അമ്മയെ വെട്ടിവീഴ്‌ത്തുകയായിരുന്നു. കൈകളിലും കഴുത്തിലും തലയിലും കവിളിലും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ചന്ദ്രനെയും വെട്ടി. ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും മരണവേദനയില്‍ പിടയുമ്പോള്‍ ഇയാള്‍ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുകൊടുത്തു.

കൊലയ്‌ക്ക് ശേഷം രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ കിടന്ന മുറിയില്‍ നിന്നാണെന്ന് പ്രതി പറഞ്ഞു. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും പ്രതി മൊഴി നല്‍കി.

ചോദ്യം ചെയ്യലില്‍ ഒരു കുറ്റബോധമില്ലാതെയാണ് ഇയാള്‍ പ്രതികരിച്ചത് എന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ബംഗളൂരുവില്‍ ഒളിവില്‍ പോയ പ്രതിയെ തന്ത്രപരമായാണ് നാട്ടില്‍ എത്തിച്ചത്. ഓട്ടോറിക്ഷയില്‍ എത്തിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.