തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ് അറ്റകുറ്റപ്പണികള്‍ക്കുമായി 551.5011 കോടി രൂപ അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി സമര്‍പ്പിച്ച സമഗ്ര പ്രൊപ്പോസലിന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉടനടി ഭരണാനുമതി നല്‍കുകയായിരുന്നു.
തീര്‍ത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പാതകളുടെ നവീകരണത്തിനുമാണ് തുക പ്രധാനമായും വിനിയോഗിക്കുക. പമ്പ, എരുമേലി, പത്തനംതിട്ട, കോട്ടയം മേഖലകളിലെ പ്രധാന ശബരിമല പാതകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ തുകയാണ് ഇത്തവണത്തെ മുന്നൊരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 326.97 കോടി രൂപയും 2025-26 വര്‍ഷത്തില്‍ 377.80 കോടി രൂപയുമാണ് അനുവദിച്ചിരുന്നതെങ്കില്‍, ഇത്തവണ തുകയില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റോഡുകള്‍ ഗതാഗതയോഗ്യമാക്കാനാണ് ഉദ്യോഗസ്ഥ തലത്തിലെ തീരുമാനം.






