തിരുവനന്തപുരം: സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി.
പെണ്ണുങ്ങള് വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞിരുന്നു. അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം സര്‍ക്കുലറും ഇറക്കിയിരുന്നു. ഈ പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്ന ചര്‍ച്ചയാണ് ഒട്ടും സഹിക്കാന്‍ കഴിയാത്തതെന്ന് മാലാ പാര്‍വതി പറയുന്നു. ടെലിവിഷന്‍ അവതാരക ആയിരുന്ന കാലത്തെ അനുഭവവും അവര്‍ പങ്കുവെക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മാലാ പാര്‍വതിയുടെ പ്രതികരണം.
മാലാ പാര്‍വതിയുടെ കുറിപ്പ്
കാന്തപുരം ഉസ്താദിൻ്റെ സമൂഹ വിരുദ്ധ പ്രസ്താവനയെ വെറും സ്ത്രീ വിരുദ്ധ പ്രസ്താവനയായി തള്ളി കളയുന്നത് തന്നെ തെറ്റാണ്. സ്ത്രീകള്‍ പൊതു ഇടത്ത് ഇറങ്ങിയാല്‍ സർവ്വനാശം സംഭവിക്കുമെന്നത് ഒരിക്കലും സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. ആ പ്രസ്ഥാവനയെ അനുകൂലിക്കുക എന്നത് ഒരിക്കലും ഒരു പുരോഗമന ചിന്തയുള്ള സമൂഹത്തിന് ചേർന്നതല്ല. ഇതൊരു നിലപാടായി പറയേണ്ട കാര്യമല്ല, കാരണം ഇത് ഭരണഘടന നല്‍കിയിട്ടുള്ള അവകാശമാണ്. Citizen എന്ന് പറയുമ്പോള്‍ അതില്‍ ആണും പെണ്ണും പെടും.
കാന്തപുരം മൗലവിയുടെ ഈ പ്രസ്ഥാവന കേട്ടപ്പോള്‍, എനിക്ക് പണ്ട് നടന്ന ഒരു സംഭവം ഓർമ്മ വന്നു. 2001ലാണ് സംഭവം. ഞാനന്ന് കൈരളി ചാനലില്‍ അവതാരകയാണ്. ശുഭദിനം എന്ന പ്രഭാത പരിപാടിയുടെ അവതാരകർ അനൂപ് മേനോനും ഞാനുമാണ്. ആ ഇടയ്ക്ക്, പ്രശസ്തനായ ഒരു മൗലവി അതിഥിയായി വന്നിരുന്നു (പേര് പറയുന്നില്ല). മത പണ്ഡിതന്മാർ ഒക്കെ വരുമ്പോള്‍, സാധാരണ ഗതിയില്‍ കൂടുതല്‍ ചോദ്യം ചോദിക്കുക ഞാനാണ്. ഇസ്ലാമിക ദർശനവും ഖുർ ആനും മറ്റ് മത ഗ്രന്ഥങ്ങള്‍ പോലെ തന്നെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നത് കൊണ്ട് ആത്മീയ വിഷയങ്ങള്‍ എനിക്ക് അനായാസമായിരുന്നു. ആ ഇടയ്ക്ക്, ശ്രീ ഇബ്രാഹിം സുലൈമാൻ സേഠ്, ശ്രീ സമദാനി തുടങ്ങിയവരുടെ ഇൻ്റർവ്യൂ ഒക്കെ നിലവാരം പുലർത്തി എന്ന് എല്ലാവരും പറഞ്ഞതിൻ്റെ തെല്ലൊരു അഹങ്കാരത്തോടെ ഇരിക്കുന്ന സമയത്താണ് പ്രസ്തുത മൗലവി അതിഥിയായെത്തിയത്.
അദ്ദേഹമെത്തി എന്ന് പറഞ്ഞപ്പോള്‍ സ്വീകരിക്കാൻ ഞാനാണ് പോയത്. എന്നെ കണ്ടതും, അദ്ദേഹം തല എതിർ വശത്തേക്ക് തിരിച്ചു. ഞാനാ വശത്തേക്ക് നീങ്ങി നിന്ന് നമസ്ക്കാരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം, തല ഇടത്തേക്ക് തിരിച്ചു. എന്നെ അദ്ദേഹം എന്നെ നോക്കുന്നുമില്ല. ഞാൻ വീണ്ടും ഇടത്തോട്ട് നീങ്ങി. അദ്ദേഹം തല വലത്തോട്ട് തിരിച്ചു. എന്താണ് സംഭവം എന്നറിയാതെ ഞാനന്തം വിട്ടു നിന്നപ്പോള്‍ പുരുഷന്മാരാരും ഇല്ലേ എന്ന ചോദ്യം വന്നു. ബാത്ത് റൂം എവിടെയാണ് എന്നോ മറ്റോ ചോദിക്കാനാവും എന്ന് കരുതി ഞാൻ വേഗം പോയി അനുപിനെ വിളിച്ചു. അനൂപും മേക്കപ്പ്മാൻ ഷാൻ പട്ടണവും കൂടെ ഓടി വന്നു. വിവരം അന്വേഷിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, ഞാൻ സ്ത്രീകളോട് സംസാരിക്കില്ല എന്ന്. ഇൻ്റർവ്യൂ ചെയ്യുന്നത് ഞങ്ങള്‍ രണ്ട് പേരും ചേർന്നാണ് എന്ന് അനൂപ് പറഞ്ഞു. അനൂപിനെക്കാള്‍ എനിക്കാണ് വിഷയം അറിയുന്നത് എന്നും അനൂപ് വ്യക്തമാക്കി. പക്ഷേ അദ്ദേഹം നിലപാട് കടുപ്പിച്ചു. എൻ്റെ കണ്ണില്‍ നോക്കില്ല, സ്ത്രീയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ല.
അന്ന് ഞാൻ വലിയ രീതിയില്‍ പ്രതിഷേധിച്ചു. എൻ്റെ അവകാശ ലംഘനമാണ് ഇത് എന്നൊക്കെ പറഞ്ഞു. ആ വിഷയം മേലധികാരികളില്‍ വരെ എത്തി. അവസാനം ഉത്തരവ് വന്നു. അനൂപ് മാത്രം ഇൻ്റർവ്യൂ ചെയ്താല്‍ മതി എന്ന്. നിസ്സഹായമായി തോന്നിയ ഒരു ദിവസമായിരുന്നു അന്ന്. March 19 2001. ആ ദിവസം ഞാൻ മറക്കില്ല. എൻ്റെ അറിവിനും, ചിന്തകള്‍ക്കും വിലയില്ലാതെ ആയ ഒരു ദിവസം. നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം.
അന്ന് ഞാൻ ഇസ്ലാം മത വിശ്വാസികളായ സ്ത്രീകളെ കുറിച്ചാണ് ആലോചിച്ചത്. എന്ത് മാത്രം പോരാട്ടമാണ് അവര്‍ നടത്തുന്നത് എന്ന്. 2001 കഴിഞ്ഞ് 2026 ആയി. ചർച്ചകള്ക്കൊന്നു ഒരു മാറ്റവുമില്ല. നേപ്പാളിലെ പ്രകൃതി ദുരന്തത്തില്‍ സർവ്വവും നശിച്ച് കിടക്കുന്ന ഒരു ജനതയുടെ അവസ്ഥ വേട്ടയാടുന്നു. ആണേതാണ് പെണ്ണെതാണ് എന്ന് മനസ്സിലാകാതെ കൂട്ടത്തോടെ അടക്കം ചെയ്യുന്നു. അപ്പോഴാണ് ഇവിടെ ഇത്തരം ചർച്ചകള്‍. അതുക്കും മേലെ നടക്കുന്ന മറ്റൊരു കാര്യം ഇത് ശരിയാണോ തെറ്റാണോ എന്ന ചർച്ചയാണ്. അതാണ് ഒട്ടും സഹിക്കാനാവാത്തത്.
ഞാനന്ന് ആ മൗലവിയോട് ചോദിച്ചത് തന്നെ ആവർത്തിക്കുന്നു. ക്രിട്ടിക്കലായി ആശുപത്രിയിലെത്തിയാല്‍, സ്ത്രീ ഡോക്ടർ എന്നെ പരിശോധിക്കരുത് എന്ന് താങ്കള്‍ പറയുമോ എന്ന്? സ്ത്രീകള്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാത്തത് കൊണ്ട്, അദ്ദേഹം ആ ചോദ്യത്തിന് മറുപടി നല്‍കിയില്ല.






