കോട്ടയം: ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വൻ കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ബാകിർ മണ്ടാൽ (25), കോട്ടയം, വെള്ളൂർ, പാമ്പാടി തച്ചൻപള്ളിയിൽ മിഥുൽരാജ് (19) എന്നിവരാണ് അറസ്റ്റിൽ ആയത്.
സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാൾ സ്വദേശിയായ ഒന്നാം പ്രതി ബാക്കിർ മൻഡൽ, മിഥുൻ ലാൽ എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെയും പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
2026 ആഗസ്റ്റ് 9-ന് വെളുപ്പിന് 12.20ഓടെയാണ് സംഭവം. പേരൂർ വില്ലേജിൽ പേരൂർ കരയിൽ പൂവത്തുമൂട് ഭാഗത്ത് ഇടയാടിമാലിയിൽ സിബി കുര്യന്റെ ഉടമസ്ഥതയിലുള്ള വാടകവീടിന്റെ താഴത്തെ നിലയിലെ ഷെഡിൽ താമസിച്ചിരുന്നവരെയാണ് സംഘം ആക്രമിച്ച് കവർച്ച നടത്തിയത്.
ശനിയാഴ്ച ദിവസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരാഴ്ചത്തെ കൂലി ഒരുമിച്ച് ലഭിക്കുമെന്ന് അറിയാമായിരുന്ന ഒന്നാം പ്രതി ബാക്കിർ മൻഡൽ, പരിചയമുള്ള മലയാളികളടക്കമുള്ളവരുമായി ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്.
ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ പ്രതികൾ മാരകായുധങ്ങളുമായി ഷെഡിനുള്ളിലേക്ക് അതിക്രമിച്ച് കയറി അവിടെയുണ്ടായിരുന്നവരെ ദേഹോപദ്രവമേൽപ്പിക്കുകയും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്താണ് കവർച്ച നടത്തിയത്.
സംഭവസമയത്ത് സംഘത്തിലെ ചിലർ ഷെഡിന് പുറത്തും പരിസരത്തും കാവൽ നിന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണത്തിനും ഭീഷണിപ്പെടുത്തലിനും ശേഷം തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന 65,500 രൂപ, ഏകദേശം 1.50 ലക്ഷം രൂപ വിലമതിക്കുന്ന 16 മൊബൈൽ ഫോണുകൾ, അഞ്ച് എ.ടി.എം കാർഡുകൾ എന്നിവ സംഘം കവർന്നെടുത്തു.
സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെ ആണ് നിർണായക വഴിത്തിരിവുണ്ടായത്. കവർച്ചയ്ക്ക് ശേഷം പ്രതികൾ മോട്ടോർ സൈക്കിളുകളിലും ഓട്ടോറിക്ഷകളിലും മറ്റുമായി പുതുപ്പള്ളി ഭാഗത്തേക്ക് നീങ്ങിയതായി കണ്ടെത്തി.
തുടർന്ന് നടത്തിയ കൃത്യതയും ശാസ്ത്രീയതയും ഒത്തുചേർന്ന അന്വേഷണത്തിൽ കൃത്യത്തിൽ ഉൾപ്പെട്ട രണ്ടുപേർ കൈതേപ്പാലം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. ഇതിനിടെ, കവർന്നെടുത്ത എ.ടി.എം കാർഡ് ഉപയോഗിച്ച് കൈതേപ്പാലം ഭാഗത്തെ HDFC/Hitachi ATM-ൽ നിന്ന് 7,000 രൂപ പിൻവലിച്ചതായി പരാതിക്കാരന് ലഭിച്ച സന്ദേശം നിർണായക തെളിവായി.
എടിഎമ്മിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നേരത്തെ കണ്ടെത്തിയ അതേ വസ്ത്രം ധരിച്ച രണ്ടുപേർ മോട്ടോർ സൈക്കിളിലെത്തി പണം പിൻവലിക്കുന്നതായി വ്യക്തമായി. തുടർന്ന് ഇവർ ഞാലിയാകുഴി ഭാഗത്തേക്ക് നീങ്ങിയതായും കാടമുറി ജംഗ്ഷൻ ഭാഗത്ത് വാഹനം നിർത്തുന്നതിന്റെയും വ്യക്തമായ തെളിവുകൾ ലഭിച്ചു. വാഹനത്തിന്റെ നമ്പർ മനസ്സിലാവുകയും ഇത് യമഹ FZS മോട്ടോർസൈക്കിളാണെന്നും കണ്ടെത്തി. വാഹനത്തിന്റെ ആർ.സി വിവരങ്ങൾ പരിശോധിച്ചതോടെ ഉടമയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ട് നീങ്ങി.
തുടർന്ന് ഉടമയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാക്കിർ മൻഡലിലേക്കും, ബാക്കിർ മൻഡലിനെ ചോദ്യം ചെയ്തതിൽ നിന്ന് മിഥുൻ ലാലിലേക്കും അന്വേഷണം എത്തുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പോലീസ് കണ്ടെത്തി.
ബാക്കിർ മൻഡലിനെയും മിഥുൻ ലാലിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേരെ കൂടി പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
കവർച്ചയിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും കണ്ടെത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെയും സാക്ഷികളെ തിരിച്ചറിയിച്ച് ചോദ്യം ചെയ്യുന്നതിലൂടെയും കവർന്നെടുത്ത പണവും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കേസിൽ കൂടുതൽ പ്രതികളുടെ പങ്ക്, കവർച്ചയ്ക്ക് പിന്നിലെ ആസൂത്രണം, കവർന്നെടുത്ത മൊബൈൽ ഫോണുകളും പണവും മറ്റ് തൊണ്ടിമുതലുകളും എവിടെയാണെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.






