കോട്ടയം: കൂട്ടിക്കലിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജില്ലാ കളക്ടർക്ക് പരാതി.
കൂട്ടിക്കൽ വില്ലേജിലെ കോലാഹലമേട്–തങ്ങളുപാറ പ്രദേശത്തെ ഭൂമിയാണ് വ്യക്തികൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നത്.
സർക്കാർ ഭൂമിയുടെ അതിർത്തികൾ പുനഃപരിശോധിച്ച് അടിയന്തര അന്വേഷണം നടത്തുകയും ഭൂമി സംരക്ഷിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്ന് പരാതിയിൽ പറയുന്നു.
പ്രദേശത്ത് സർക്കാർ സ്ഥാപിച്ചിരുന്ന ബോർഡ് നീക്കം ചെയ്തതായും തുടർന്ന് സർക്കാർ ഭൂമിയിലേക്ക് സ്വകാര്യ വ്യക്തികൾ അവകാശവാദം ഉന്നയിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു.
ബോർഡ് സ്ഥാപിച്ചതിന്റെയും പിന്നീട് അത് നീക്കം ചെയ്തതിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും കൈവശമുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ, പട്ടയങ്ങൾ, ആധാരങ്ങൾ, അതിർത്തി രേഖകൾ എന്നിവ വിശദമായി പരിശോധിക്കണം. വ്യാജ ആധാരങ്ങളോ വ്യാജ പട്ടയങ്ങളോ ഉപയോഗിച്ച് സർക്കാർ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് ആവശ്യം.
പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ അനുമതിയില്ലാത്ത തടയണകളും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഇത്തരം ഇടപെടലുകൾ സമീപവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായും മഴക്കാലത്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടാൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള അപകടങ്ങൾക്കും സാധ്യതയുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
തടയണ നിർമ്മാണത്തിനായി സർക്കാർ ഭൂമിയുടെ സ്വഭാവത്തിലോ അതിർത്തികളിലോ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും അധികൃതർ പരിശോധിക്കണമെന്നാണ് ആവശ്യം. വഴിയാത്രയ്ക്കും നീരൊഴുക്കിനും തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തടയണമെന്നും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ഭൂമിയിൽ അനുമതിയില്ലാതെ നടത്തിയിട്ടുള്ള തടയണകൾ, മറ്റ് നിർമ്മാണങ്ങൾ, ഭൂമി കൈയേറ്റം തുടങ്ങിയ കാര്യങ്ങളിൽ റവന്യൂ, പഞ്ചായത്ത്, ജലവിഭവ വകുപ്പ് അധികൃതർ സംയുക്തമായി സ്ഥലപരിശോധന നടത്തി യഥാർഥ സ്ഥിതിവിവരം പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.
അന്വേഷണത്തിൽ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായാൽ അനധികൃത കൈയേറ്റങ്ങൾ തടയുകയും ഭൂമി സർക്കാർ നിയന്ത്രണത്തിലാക്കുകയും വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പൊതുതാൽപര്യ ഹർജി ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങാനാണ് പരാതിക്കാരന്റെ തീരുമാനം.
സർക്കാർ ഭൂമിയുടെ സംരക്ഷണത്തിനൊപ്പം പ്രദേശവാസികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരൻ.






