തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസിന് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസ് നിലനിന്നേക്കില്ലെന്ന് സൂചന.
അതേസമയം, റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ണ്ണായക വിഭാഗമായ ഹവാല ഇടപാടുകളില്‍ കേസെടുക്കാന്‍ സാദ്ധ്യതയേറി. നിയമവിദഗ്ദ്ധരുമായി നടത്തിയ അനൗദ്യോഗിക കൂടിയാലോചനകളിലാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. സി.എം.ആര്.എല്‍ കമ്പനിയില്‍നിന്ന് മകള്‍ ടി. വീണയുടെ എക്സാലോജിക് കമ്പനി വഴി പിണറായി വിജയന് പണം കൈപ്പറ്റിയെന്നതാണ് ഇ.ഡി റിപ്പോര്‍ട്ടിലെ ഒരു പ്രധാനം.
സേവനം നല്കിയ പണം സ്വീകരിച്ചെന്ന ആരോപണത്തില്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. സി.എം.ആര്.എല്‍ നടത്തിയ പരിശോധനയില്‍ രാഷ്ട്രീയ നേതാക്കളുടെ ഇനീഷ്യലുകള്‍ക്ക് നേരെ പണം നല്‍കിയതായി കണ്ടെത്തിയ ഡയറിക്കുറിപ്പുകളാണ് മറ്റൊരു തെളിവ്. എന്നാല്‍ ഇത്തരം കുറപ്പുകള്‍ കോടതികളില്‍ തെളിവായി സ്വീകരിക്കാറില്ല. പ്രശസ്തമായ ഹവാല കേസില്‍ സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുള്ളതുമാണ്.അന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കായി ഹാജരായ അഭിഭാഷകര്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തിനായാണ് പണം സ്വീകരിച്ചതെന്നാണ് കോടതിയില്‍ നിലപാടെടുത്തത്. പാര്‍ട്ടികള്‍ റോക്കറ്റടക്കമുള്ള കറന്‍സിയായി സംഭാവന കൈപ്പറ്റുന്നതിന് കര്‍ശന നിയന്ത്രണം നിലവില്‍വരുന്നതിന് മുമ്പായിരുന്നു ഈ ഇടപാടുകള്‍ നടന്നത്.
അതുകൊണ്ടുതന്നെ, അക്കാലത്ത് ഏതെങ്കിലും നേതാക്കള്‍ സി.എം.ആര്.എലില്‍നിന്ന് പണം കൈപ്പറ്റിയെന്ന കേസ് നിയമപരമായി നിലനില്ക്കാന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല, നേതാക്കളുടെ ഇനീഷ്യലുകളില്‍ ചിലത് യു.ഡി.എഫ് നേതാക്കളുടേതാണെന്ന സംശയവുമുള്ളതിനാല് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ നിലവിലെ സര്‍ക്കാരിനും വലിയ താല്പര്യമുണ്ടാകില്ല.എന്നാല്‍, മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസിന് കേസ് കുരുക്കായി മാറാനാണ് സാധ്യത. റിയാസിന്റെ അടുത്ത സുഹൃത്തുക്കള്‍ വഴി വിദേശത്തേക്ക് വന്‍തോതില്‍ ഹവാലയായി പണം കടത്തിയിട്ടുണ്ടെന്നാണ് ഇ.ഡി റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസെടുക്കാന്‍ സാധിക്കും.
ഈ പണത്തിന്റെ യഥാര്‍ത്ഥ ഉറവിടം എവിടെനിന്നാണ്, ആരൊക്കെ വഴിയാണ് വിദേശത്തേക്ക് കടത്തിയത് എന്നതിനെക്കുറിച്ച് അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനും എഫ്.ഐ.ആര് ഇടാനും പോലീസിന് പൂര്‍ണ്ണ നിയമപരമായ അധികാരമുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച വിവരം.പോലീസ് അന്വേഷണം ശക്തമാകുന്നതോടെ മാസപ്പടി കേസില്‍ പിണറായിക്ക് താല്കാലിക ആശ്വാസം ലഭിക്കുമെങ്കിലും റിയാസിന് മേല്‍ കേസ് കടുക്കുമെന്ന ഉറപ്പായി. കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന സമ്മേളനം കഴിഞ്ഞാലുടന്‍ റിയാസ് ജയിലിലേക്ക് പോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് സി.പി.എം കേന്ദ്രങ്ങള്‍.വിഷയത്തില്‍ വി.ഡി. സതീശന് സര്‍ക്കാരിന് നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്റെ അടുത്ത നീക്കങ്ങള്‍.പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. അസഫലിയും അഡ്വക്കേറ്റ് ജനറല്‍ ജാജി ബാബുവും തമ്മില്‍ നടക്കുന്ന ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ നിയമോപദേശം രൂപപ്പെടുക.ഈ ആഴ്ച അവസാനത്തോടെ തന്നെ നിയമോപദേശം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രി വി.ഡി. സതീശന് അന്വേഷണ ഉത്തരവില്‍ അന്തിമ തീരുമാനമെടുക്കുക. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടും നിര്‍ണ്ണായകമാകും.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ച് തിരുത്തല്‍ നടപടികള്‍ക്ക് രൂപം നല്കാന് സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കമായി. മൂന്ന് ദിവസം നീളുന്ന യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും ഉള്‍പ്പെടെയുള്ള നേതൃനിരയ്ക്കെതിരെ ഉയരാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് യോഗത്തില്‍ നേതൃത്വം കടിഞ്ഞാണ്‍ ഇട്ടിരിക്കുകയാണ്.
സംസ്ഥാന സമിതി അംഗങ്ങളെ പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. പാര്‍ട്ടി-ബഹുജന സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും വര്‍ഗ-ബഹുജന സംഘടനാ പ്രതിനിധികള്‍ക്കും മാത്രമാണ് പങ്കെടുക്കാനാകുക. സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കിയതോടെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാനിടയുള്ള മുതിര്‍ന്ന നേതാക്കളുടെ ശബ്ദവും പരിമിതപ്പെടും.
സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് നേരത്തെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതിനാല്‍ അതേ റിപ്പോര്‍ട്ട് വീണ്ടും സംസ്ഥാന സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന പാര്‍ട്ടി കീഴ്വഴക്കമാണ് ഈ നിയന്ത്രണത്തിന് കാരണമായി നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ചര്‍ച്ചയിലെ കടുത്ത നിയന്ത്രണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ശക്തമാണ്.
റിപ്പോര്‍ട്ട് വിശാല സംസ്ഥാന സമിതിയില്‍ നേരിട്ട് അവതരിപ്പിച്ചാല്‍ മതിയായിരുന്നുവെന്നും സംസ്ഥാന സമിതി അംഗങ്ങളെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ വെട്ടിച്ചുരുക്കലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ട്.
അതേസമയം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ഇഡി നീക്കത്തില്‍ സിപിഎമ്മിനുള്ളില്‍ പൊതുവേ ഏകാഭിപ്രായമാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പാര്‍ട്ടിയെ നിര്‍വീര്യമാക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ആസൂത്രിത രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നാണ് നേതാക്കളുടെ പൊതു നിലപാട്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഇഡി നീക്കങ്ങളെ പാര്‍ട്ടി കാണുന്നത്.






