ആലപ്പുഴ: പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകളും അസംതൃപ്തിയും ഒടുങ്ങാത്ത സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി.
സുധാകരന്റെ പുതിയ വെളിപ്പെടുത്തല്‍. പ്രമുഖ സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് താന്‍ സഹകരണ വകുപ്പില്‍ ജോലി നല്‍കിയിട്ടുണ്ടെന്നാണ് ജി. സുധാകരന് പരസ്യമായി പറഞ്ഞത്.
അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാമിന്റെയും ആലപ്പുഴ മുന്‍ എം.എല്‍.എ പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാര്‍ക്ക് സഹകരണ വകുപ്പിന് കീഴില്‍ താനാണ് ജോലി ക്രമീകരിച്ചു നല്‍കിയതെന്നാണ് സുധാകരന് വ്യക്തമാക്കിയത്. അമ്പലപ്പുഴയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തെ ആകെ ഉലച്ച വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്.
എന്നാല്‍ തന്റെ ഔദ്യോഗിക പദവികള്‍ ഉപയോഗിച്ച് സ്വന്തം കുടുംബത്തിലെ ആര്‍ക്കും താന്‍ ജോലി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജീവിതത്തില്‍ താന്‍ കാത്തുസൂക്ഷിച്ച തത്ത്വാധിഷ്ഠിത നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടാനാണ് സുധാകരന് ശ്രമിച്ചതെങ്കിലും, അന്ന് സ്വന്തം പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ഈ ആരോപണം വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഇപ്പോള്‍ സിപിഎമ്മിന് പുറത്താണ് സുധാകരന്.
പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി ശരിയാക്കി നല്കിയ കാര്യങ്ങളൊന്നും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാറില്ലെന്നും സുധാകരന് പരിഹസിച്ചു. ആരോപണങ്ങള്‍ പലതും മാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഇത്തരം വഴിവിട്ട സഹായങ്ങളെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യാറില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട സാമ്പത്തിക കേസുകളിലെ തുടര്‍ സംഭവ വികാസങ്ങളെക്കുറിച്ചും സുധാകരന് ചടങ്ങില്‍ പരാമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവരങ്ങളില്‍ രമേശ് ചെന്നിത്തലയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടി ഭേദമന്യേ കക്ഷിവ്യത്യാസമില്ലാതെ പല നേതാക്കളും പണം വാങ്ങിയെന്ന തരത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡിയുടെ റിപ്പോര്‍ട്ടുകളിലുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഈ പറയുന്ന നേതാക്കളാരെങ്കിലും യഥാര്‍ത്ഥത്തില്‍ പണം വാങ്ങിയോ എന്ന കാര്യം തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സംശുദ്ധമായ പൊതുപ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ജി. സുധാകരന് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ പൊതുപ്രവര്‍ത്തകര്‍ കൂടുതല്‍ സുതാര്യത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിക്കാനും സുധാകരന് വേദി മറന്നില്ല. പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശന് നല്ലൊരു ഭരണാധികാരിയാണെന്നും മികച്ച രീതിയിലാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നതെന്നും സുധാകരന് അഭിപ്രായപ്പെട്ടു.
എന്നാല്‍ വി.ഡി. സതീശന്റെ മന്ത്രിസഭയിലുള്ള ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് താന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണനേതൃത്വം മികച്ചതാണെങ്കിലും കൂടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് സുധാകരന് നല്‍കുന്നത്.
സി.പി.എമ്മുമായി അകന്നുനില്ക്കുന്ന ജി. സുധാകരന് നിരന്തരം നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ആലപ്പുഴയിലെ സി.പി.എമ്മിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമാക്കുന്നതാണ് സുധാകരന്റെ ഒടുവിലത്തെ ഈ വെളിപ്പെടുത്തല്‍.






