തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്.
ആക്രമണ കേസില്‍ പ്രാഥമിക കുറ്റപത്രം തയ്യാറാക്കിയ പോലീസ്, ആക്രമണത്തിന് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള രണ്ടാംഘട്ട അന്വേഷണം തുടങ്ങിയതോടെയാണ് ഉന്നത നേതാക്കള്‍ക്കടക്കം കുരുക്ക് മുറുകുന്നത്.
പ്രതികളുടെ മൊബൈല്‍ വിളി രേഖകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സി.പി.എമ്മിലെ ഉന്നത നേതാക്കളടക്കം കുടുങ്ങുമെന്നാണ് സൂചന. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് പഴുതടച്ച അന്വേഷണം.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് കരുതുന്നത്. റെയ്ഡ് തുടങ്ങിയതിന് പിന്നാലെ അഞ്ഞൂറോളം പേരെ പിണറായിയുടെ വാടകവീടിന് മുന്നിലെത്തിച്ചു.
ഉദ്യോഗസ്ഥരെ കല്ലും കമ്പും കട്ടയുമായി ആക്രമിക്കുകയായിരുന്നു. ഗൂഢാലോചന കണ്ടെത്താൻ ഡിജിറ്റല്‍ അന്വേഷണമാണ് നടത്തുന്നത്. പ്രതികളുടെയും സ്ഥലത്തുണ്ടായിരുന്ന സി.പി.എം നേതാക്കളുടെയുമടക്കം ഫോണ്‍വിളി വിവരങ്ങളും സന്ദേശങ്ങളും പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.
അക്രമത്തിന് ആഹ്വാനം ചെയ്തെന്ന് കണ്ടെത്തിയാല്‍ നേതാക്കളെ പ്രതിയാക്കും. കല്ലും കട്ടയും വടികളും എത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംശയം.
പ്രതികളെ ആക്രമണത്തിന് വിളിച്ചുവരുത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളുടെയടക്കം മൊബൈല്‍ ഫോണ്‍ പൊലീസിന് കിട്ടിയിരുന്നു. ഇവ തെളിവായി കോടതിയില്‍ നല്‍കും.
പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സ്വമേധയാ ആക്രമണം നടത്തിയെന്നാണ് പ്രതികളുടെ മൊഴി. നേതാക്കള്‍ ഗൂഢാലോചനയില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണ് സമാന മൊഴി എല്ലാവരും നല്‍കുന്നതെന്നാണ് വിലയിരുത്തല്‍
വധശ്രമം, കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം കുറ്റങ്ങളാണ് ചുമത്തിയത്. ഇ.ഡിക്കെതിരായ ആക്രമണത്തില്‍ മുന്നൂറോളം പേർക്കെതിരെയാണ് കേസ്. 28പേർ അറസ്റ്റിലായി. പിടിയിലായവർക്ക് ഈ മാസം തന്നെ കുറ്റപത്രം നല്‍കും.
കൂടുതല്‍ പ്രതികളെ അടുത്തഘട്ടത്തില്‍ പിടികൂടും. ഇവർക്ക് പിന്നീട് കുറ്റപത്രം നല്‍കും. എല്ലാ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കും.
ആക്രമണം തടയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിടുന്ന മ്യൂസിയം മുൻ എസ്.എച്ച്.ഒ ആർ.പ്രശാന്തിനെതിരെയും അന്വേഷണമുണ്ടാവും. അടുത്തിടെ സർക്കാർ ഇദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു.






