പാലാ: പാലാ ജോയിന്റ് ആർ.ടി.ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ നിറുത്തിയിട്ട ശേഷവും ഫോണില്‍ സം സാരിക്കരുതെന്ന പുതിയ 'ട്രാഫിക് ബോധവത്കരണം' ഇതെന്തു ന്യായം എന്ന ചിന്തയിൽ പാലായിലെ ഓട്ടോ ഡ്രൈവർമാർ.
ഇന്നലെ ഉച്ചയോടെ ഐങ്കൊമ്പില്‍ നടന്ന ഒരു സംഭവമാണ് ഇതിന് പിന്നില്‍. ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ഐങ്കൊമ്പിലെത്തിയപ്പോള്‍ പെട്ടെന്ന് നിർത്തി, വഴിയോരത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇരുന്ന് ഫോണ്‍ ചെയ്ത ഡ്രൈവറെ 'ഇവിടെ വാടായെന്ന്' ആക്രോശത്തോടെ വിളിച്ചു.
ഇറങ്ങിച്ചെന്ന ഡ്രൈവർക്ക് ലഭിച്ചത് കണ്ണ് പൊട്ടുന്ന ചീത്തവിളി. മേലില്‍ വാഹനം ഓടിച്ചുകൊണ്ട് ഫോണ്‍ ചെയ്യരുതെന്ന് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ അസഭ്യവർഷം.
'സാർ, വണ്ടി നിറുത്തിയിട്ടിരിക്കുകയല്ലേ...' എന്ന ഡ്രൈവറുടെ വിശദീകരണം ഉദ്യോഗസ്ഥൻ ചെവിക്കൊണ്ടില്ലെന്നാണ് ആക്ഷേപം. ഇതിനിടെ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ ഇടപെട്ടപ്പോള്‍, 'നീ നിന്റെ പണി നോക്കെടാ' എന്ന മറുപടിയോടെയാണത്രേ ഉദ്യോഗസ്ഥൻ മടങ്ങിയത്.
നിയമപുസ്തകത്തില്‍ ഇതുവരെ 'വണ്ടി നിറുത്തി ഫോണ്‍ ചെയ്താല്‍ ശകാരിക്കാം' എന്ന വകുപ്പ് കണ്ടിട്ടില്ലെങ്കിലും, ഐങ്കൊമ്പിലെ സംഭവം അറിഞ്ഞവർ വണ്ടി നിറുത്തിയിട്ടിരിക്കുകയാണെങ്കിലും ഫോണ്‍ എടുക്കുന്നതിന് രണ്ടാമതൊന്ന് ആലോചിക്കും.






