
സ്വന്തം ലേഖിക
തിരുവനന്തപുരം: പീഡനവിവാദത്തില്‍ പെട്ട ഡിവൈഎഫ്ഐ നെടുമങ്ങാട്ട് ഏര്യാ ജോയിന്റ് സെക്രട്ടറി അഴിക്കുള്ളിലായെങ്കിലും കേസ് ഒതുക്കി തീര്‍ക്കാന്‍ നെടുമങ്ങാട്ടെ പാര്‍ട്ടിക്കാര്‍ ശ്രമിച്ചത് പുതിയ വിവാദത്തിന് വഴി തുറക്കുന്നു.
നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസില്‍ പെണ്‍കുട്ടിയെ വരുത്തി പരാതിയില്ലെന്ന നിലയില്‍ കേസ് അവസാനിപ്പിക്കാന്‍ തല മുതിര്‍ന്ന നേതാക്കളടക്കം ഇടപെട്ട് എടുത്ത തീരുമാനമാണ് കോണ്‍ഗ്രസ് പ്രാദേശിക ഘടകം വിഷയം ഏറ്റെടുത്തതോടെ പാളി പോയത്. പ്രതിയായ ആനാട് ഇരിഞ്ചിയം വേട്ടമ്പള്ളി കുന്നില്‍ വീട്ടില്‍ വിഷ്ണു ജോലി ചെയ്യുന്ന ആനാട് സഹകരണ ബാങ്കിലേക്കും, പി ടി എ പ്രസിഡന്റായ രാമപുരം യു.പി. സ്‌ക്കൂളിലേക്കും മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തതോടെയാണ് പീഡന പരാതി പൊലീസിന് ലഭിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിക്കാലത്തെ തന്നെ പെണ്‍കുട്ടിയുടെ ട്യൂഷന്‍ സാറായിരുന്നു പ്രതി. നിര്‍ദ്ധന കുടുംബാംഗമായ പെണ്‍കുട്ടി ബാലസംഘത്തില്‍ സജീവ പ്രവര്‍ത്തകയായി എത്തിയതോടെയാണ്, വിവാഹിതന്‍ കൂടിയായ വിഷ്ണു പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്തത്. പഴയ അദ്ധ്യാപകന്‍ എന്ന നിലയില്‍ ഏറെ ബഹുമാനം നല്‍കിയിരുന്ന പെണ്‍കുട്ടിയെ ചൂഷണ ലക്ഷ്യത്തോടെയാണ് വിഷ്ണു സമീപിച്ചിരുന്നത്.
ബാലസംഘത്തില്‍ വന്നതോടെ മറ്റ് പാര്‍ട്ടി പരിപാടികളിലും ഡിവൈഎഫ്‌ഐ പരിപാടികള്‍ക്കും ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ 16നായിരുന്നു. അന്ന് പകല്‍ മദ്യപിച്ച് ലക്കുകെട്ട വിഷ്ണു ഇരയായ പെണ്‍കുട്ടിക്ക് മെസേജുകള്‍ അയച്ച് കൊണ്ടേ ഇരുന്നു. ഉടന്‍ കാണണമെന്നും വീട്ടിലേക്ക് വരട്ടെയെന്നുമുള്ള മെസേജുകളായിരുന്നു അധികവും. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ആരുമില്ലായെന്ന് ബോധ്യപ്പെട്ടതോടെ കയറി പിടിച്ചു ബലമായി കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി ആദ്യം പാര്‍ട്ടിയെ ആണ് അറിയിച്ചത്. അപ്പോഴാണ് ഒത്തുതീര്‍പ്പ് ശ്രമം ഉണ്ടായത്. വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഡി വൈഎഫ്ഐയില്‍ നിന്നും സിപിഎംല്‍ നിന്നും പുറത്താക്കി.



