
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: കടബാധ്യത മൂലം വീട് ജപ്തി ചെയ്ത സംഭവത്തില്‍ കുടിശ്ശിക ബാങ്ക് ജീവനക്കാരുടെ സംഘടന അടച്ചുതീര്‍ത്തതായി ബാങ്ക് അറിയിച്ചു.
കോ ഓപ്റേറ്റീവ് എംപ്ലോയീസ് യൂണിയന് ആണ് തുക അടച്ചത്. അര്‍ബന്‍ ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് ദിവസം മുന്‍പായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥന് ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴല്നാടന് എം.എല്‍.എ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ഹൃദ്രോഹത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു നിന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴല്നാടന് എം.എല്‍.എയെ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും, എം.എല്‍.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബാങ്കിന്റെ ജപ്തി നടപടികള്‍ വിവാദമായതോടെ വിഷയത്തില്‍ രാഷ്ട്രീയപ്പോരും മുറുകിയിരുന്നു. എല്‍.ഡി.ഫ് സര്‍ക്കാരിന്റെ കാലത്ത് ദലിത് വിഭാഗത്തിന് നേരെ കടുത്ത അതിക്രമങ്ങള്‍ നടക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ട്വന്റി- ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ മരണമടക്കം സംസ്ഥാനത്ത് ദലിതര്‍ നേരിടുന്ന പല പ്രശ്നങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനവും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉയര്‍ത്തിയിരുന്നു.



