
സ്വന്തം ലേഖകൻ
കോഴിക്കോട്: നാലര വയസുകാരിയെ അടിച്ചുകൊന്ന കേസില്‍ 31വര്‍ഷത്തിനുശേഷം പോറ്റമ്മയ്‌ക്ക് ജീവപര്യന്തം തടവും പിഴയും.
എറണാകുളം കടവന്ത്ര നഗര്‍ സ്വദേശിനിയും മംഗലാപുരം പഞ്ചമുകില്‍ ഖാദര്‍ കോമ്പൗണ്ടില്‍ താമസക്കാരിയുമായിരുന്ന ബീന എന്ന ഹസീനയെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്‌ജ് ആര്‍. അനില്‍കുമാര്‍ ശിക്ഷിച്ചത്. 10,000 രൂപ പിഴയും വിധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1991 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ബീനയും കാമുകനും മംഗലാപുരം സ്വദേശിയുമായ ഗണേശനും ചേര്‍ന്ന് കര്‍ണാടക സ്വദേശിയായ യുവതിയില്‍ നിന്ന് വളര്‍ത്താന്‍ വാങ്ങിയ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.
കോഴിക്കോട് ഓയിറ്റി റോഡിലെ ലോഡ്‌ജില്‍ താമസിച്ചിരുന്ന പ്രതികള്‍ പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുകയായിരുന്നു. ചികിത്സയ്‌ക്കിടെ കുട്ടി മരിച്ചു. പിന്നീട് പ്രതികള്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി.
മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ടൗണ്‍ പൊലീസിന് കൈമാറി. രണ്ടാം പ്രതിയായ ബീനയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30ന് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ എറണാകുളം കളമശ്ശേരിയില്‍ നിന്ന് പിടികൂടിയിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സതീഷ് ചന്ദ്രന്‍, ടി. പി. പീതാംബരന്‍, വി. വി. നാരായണന്‍, രാജ്‌മോഹന്‍ എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ ടി.കെ. രാജ്‌മോഹനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജു സിറിയക്ക്, അഡ്വ. കെ മുഹസീന എന്നിവരും പ്രതിഭാഗത്തിന് അഡ്വ.ശ്യാംജിത്തും ഹാജരായി. ഒന്നാംപ്രതി ഗണേശന്‍ ഇപ്പോഴും ഒളിവിലാണ്.



