സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന് തലവേദനയായി കെ എസ് ആര്‍ ടി സി വോള്‍വോ സ്ലീപ്പര്‍ ബസ്; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; ബസിനുള്ളിൽ നിന്ന് മദ്യകുപ്പികളും കണ്ടെടുത്തു
സ്വന്തം ലേഖിക
തിരുവനന്തപുരം: സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന് തലവേദനയായി കെ എസ് ആര്‍ ടി സി പുതിയതായി വാങ്ങിയ വോള്‍വോ സ്ലീപ്പര്‍ ബസുകള്‍.
കെ എസ് ആര്‍ ടി സി യ്ക്ക് കൈമാറാനായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചുവെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഒന്നിലധികം വാഹനങ്ങളെ ബസ് ഇടിച്ചുവെന്നും നിര്‍ത്താതെ പോയെന്നും ആരോപണമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും ഒട്ടും ശ്രദ്ധയില്ലാതെയാണ് ബസുകള്‍ തലസ്ഥാനത്തേയ്ക്ക് എത്തുന്നത്.
വാഹനമിടിച്ച അമരവിളയ്ക്ക് സമീപത്തായി സംഘര്‍ഷാവസ്ഥയുണ്ടായി. വണ്ടിയിടിച്ച് നിര്‍ത്താതെ പോയ ബസിനെ അമരവിള പൊലീസ് എത്തിയാണ് പിടികൂടിയത്.
നേരത്തെ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തിയിരുന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സി രൂപീകരിച്ച കമ്പനിയായ സ്വിഫ്‌റ്റിനുവേണ്ടിയാണ് ലക്ഷ്വറി വോള്‍വോ ബസുകള്‍ വാങ്ങിയത്.
തിരുവനന്തപുരം ആനയറയിലുള്ള സിഫ്‌റ്റിന്റെ ആസ്ഥാനത്താണ് ആദ്യ ബാച്ച് ബസുകള്‍ എത്തിയത്. പുതുതായി എത്തുന്ന ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ഡ്രൈവറുടെ പണിപോകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
വാഹനം സര്‍വീസിന് ഇറങ്ങുന്നതിന് മുന്നോടിയായി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
കെ എസ് ആര്‍ ടി സി പുറത്തിറക്കിയ 18 സ്‌കാനിയ ബസുകളില്‍ ചിലത് അപകടത്തില്‍ പെട്ട് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടികള്‍ കെ എസ് ആര്‍ ടി സ്വീകരിക്കുന്നത്.