
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: ദിനംപ്രതി നിരവധി രോഗികൾ എത്തുന്ന ഇടമാണ് കോട്ടയം മെഡിക്കൽ കോളജ്. മികച്ച ചികിത്സയും സൗകര്യങ്ങളും അധികൃതർ ഉറപ്പ് പറയുമ്പോഴും രോഗികളുടെ ബുദ്ധിമുട്ടിന് ഇതുവരെയായിട്ടും അറുതി വന്നിട്ടില്ല.
സമാനമായ സംഭവമാണ് ഇന്നലെ
കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്. ഒപി ചീട്ട് എടുക്കുന്ന കൗണ്ടറുകളിലെ മുഴുവന്‍ കമ്പ്യുട്ടറുകളും തകരാറിലായത് രോഗികളെയും സഹായികളെയും ജീവനക്കാരെയും ബുദ്ധിമുട്ടിച്ചത് ചില്ലറയൊന്നുമല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങള്‍ക്കായി ആറ് കൗണ്ടറുകളും ജീവനക്കാര്‍ക്ക് ഒരു കൗണ്ടറുമായി ഏഴ് കൗണ്ടറുകളാണ് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റെടുക്കുവാന്‍ നിലവിലുള്ളത്. രാവിലെ 7.30നാണ് ഒപി ചീട്ട് കൗണ്ടറുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പുലര്‍ച്ചെ അഞ്ച് മുതല്‍ ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നെത്തുന്ന രോഗികളോ കൂട്ടിരിപ്പുകാരോ ചീട്ടെടുക്കാന്‍ ക്യൂ നില്‍ക്കാറുണ്ട്.
ഇന്നലെ മണിക്കൂറുകളോളം ക്യൂ നിന്നവരാണു കമ്പ്യൂട്ടര്‍ തകരാറിലായതോടെ ബുദ്ധിമുട്ടിലായത്. തിങ്കളാഴ്ചകളില്‍ സാധാരണ ഒപി ടിക്കറ്റ് കൗണ്ടറുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിസ്റ്റം തകരാറാലായതോടെ ജീവനക്കാരും വലഞ്ഞു.
പിന്നീട് രാവിലെ പത്തോടെ സിസ്റ്റം പ്രവര്‍ത്തന സജ്ജമാക്കിയതോടെയാണ് ആശങ്ക വിട്ടൊഴിഞ്ഞത്. യുപിഎസ് സംവിധാനം തകരാറാലായതാണെന്നും പ്രശ്നം താല്കാലികമായി പരിഹരിച്ചെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. എങ്കിലും നിമിഷനേരം കൊണ്ട് ജീവനക്കാരും രോഗികളും നെട്ടോട്ടമോടിയെന്നു വേണം പറയാൻ.



