
കോട്ടയത്ത് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി പ്രകടനം നടത്തിയ കേസ്; കേരള കോണ്‍ഗ്രസ് നേതാക്കളടക്കം പതിനഞ്ച് പ്രതികളെ കോടതി വെറുതെവിട്ടു
സ്വന്തം ലേഖിക
കോട്ടയം: തെരുവുനായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ കേസിൽ കേരള കോണ്‍ഗ്രസ് നേതാക്കളടക്കം 15 പ്രതികളെ കോടതി വെറുതെവിട്ടു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അടക്കം 15 യൂത്ത് ഫ്രണ്ട് പ്രവർത്തകരെയാണ് കോട്ടയം സിജെഎം കോടതി വെറുതെ വിട്ടത്. ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവു നായ്ക്കളുടെ മൃതശരീരം കെട്ടിത്തൂക്കി 2016 സെപ്തംബറിൽ പ്രകടനം നടത്തിയതിന് കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രേഷ്മ ജി മേനോനാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിട്ടത്. കേരള കോൺഗ്രസ് യൂത്ത്ഫ്രണ്ട് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രകടനത്തിൽ നായ്ക്കളെ വിഷം കൊടുത്ത ശേഷം തലയ്ക്കടിച്ചു കൊന്ന് കെട്ടിത്തൂക്കി നടന്നു എന്നായിരുന്നു പൊലീസ് കേസ്.
ആറ് കൊല്ലം നീണ്ട വിചാരണയ്ക്കൊടുവിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.
സജി മഞ്ഞക്കടമ്പിലിനെ ഒന്നാം പ്രതിയായും, ജോജി കുറത്തിയാടൻ , സജിതടത്തിൽ, പ്രസാദ് ഉരുളികുന്നം, ജോളി മുക്കക്കുഴി, ജോയി സി കാപ്പൻ ,സാജൻ തൊട്ടുക , ജിൽസ് പെരിയപുരം,ഷാജി പുളിമൂടൻ , പ്രദീഷ് പട്ടിത്താനം,ഗൗതം എൻ നായർ ,തോമസ് പാറക്കൽ, രാജൻ കുളങ്ങര, ബിജു കുന്നേ പറബിൽ, എന്നിവർക്കെതിരെ നിയമ വിരുദ്ധമായി സംഘം ചേർന്നതിനും മൃഗങ്ങൾക്കെതിരെ ക്രൂരത കാട്ടിയതിനുമായിരുന്നു കേസ്. പ്രതികൾക്ക് വേണ്ടി അഡ്വ.മീരാ രാധാകൃഷ്ണൻ കോടതിയിൽ ഹാജരായി.