
സ്വന്തം ലേഖിക
പാലക്കാട്: ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ദമ്പതികളെ മറയാക്കി ഹണി ട്രാപ്പ് നടത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.
ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. കേസില്‍ കാര്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും എട്ടു പേരെക്കൂടാതെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പാലക്കാട് ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മിന്നുന്നതെല്ലാം പൊന്നല്ല’എന്ന് ഫീനിക്സ് കപ്പിള്‍സിലെ ഗോകുല്‍ ദീപും ഭാര്യ റീല്‍സില്‍ ആവര്‍ത്തിച്ച് പറയുന്നതു പോലെയായി കാര്യങ്ങള്‍. ആകര്‍ഷിക്കാന്‍ ഇറക്കിയ പല നമ്പരുകളും മുക്കുപണ്ടമാണെന്ന് ഇരിങ്ങാലക്കുടയിലെ വ്യവസായിയും തിരിച്ചറിയാന്‍ വൈകി. ഹരം കൊള്ളുന്ന വിഡിയോയും ചടുലമായ സംസാര ശൈലിയുമാണ് വ്യവസായിയെ ആകര്‍ഷിച്ചത്.
കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ചൊവ്വാഴ്ച രാവിലെ കാലടിയിലെ ലോഡ്ജില്‍ നിന്നാണ് ആറുപേരെയും പാലക്കാട് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇതില്‍ ശരത്താണ് മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മോഷണം അടക്കം പത്തിലേറെ കേസുകള്‍ നിലവിലുണ്ട്.
28-നാണ് കേസിനാസ്പദമായ സംഭവം. ശരത്താണ് സാമൂഹികമാധ്യമം വഴി രണ്ടാഴ്ച മുൻപ് പരാതിക്കാരനെ പരിചയപ്പെട്ടത്. സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി ശരത് പരാതിക്കാരനുമായി അടുപ്പമുണ്ടാക്കി. സാമൂഹികമാധ്യമം വഴി സന്ദേശങ്ങളയയ്ക്കുകയും മറുപടി അയയ്ക്കുന്നവരെ കെണിയില്‍പ്പെടുത്തുകയുമാണ് രീതിയെന്ന് സൗത്ത് പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണെന്നും ഭര്‍ത്താവ് വിദേശത്താണെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂ എന്നുമാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. പിന്നീട് ഫോണ്‍ ചെയ്തു തുടങ്ങിയപ്പോഴാണ് ദേവുവിന്റെയും ഭര്‍ത്താവ് ഗോകുല്‍ ദീപിന്റെയും സഹായംതേടിയത്. ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള ദമ്പതിമാരാണ്.
ദേവു പരാതിക്കാരനുമായി ഫോണില്‍ സംസാരിച്ച്, പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയാല്‍ തമ്മില്‍ കാണാമെന്നറിയിച്ചു. അമ്മ അസുഖബാധിതയായി ആശുപത്രിയിലാണെന്നാണ് പറഞ്ഞിരുന്നത്. ആദ്യം ഒലവക്കോട്ടുവെച്ച് പരാതിക്കാരനെ കാണുകയും പീന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
പരാതിക്കാരന്‍ യാക്കരയിലെ വീട്ടിലെത്തിയപ്പോള്‍ ശരത്തും മറ്റുള്ളവരും സദാചാരഗുണ്ടകളെന്നമട്ടില്‍ വീട്ടിലെത്തുകയും ദേവുവിനെ മര്‍ദിക്കുന്നതായി അഭിനയിക്കുകയും ചെയ്തു. പരാതിക്കാരന്റെ കൈയിലുണ്ടായിരുന്ന നാലുപവന്‍ മാല, മൊബൈല്‍ ഫോണ്‍, ആയിരംരൂപ, എ.ടി.എം. കാര്‍ഡ്, കാര്‍ എന്നിവ തട്ടിയെടുത്തു. അക്കൗണ്ടില്‍ നിന്ന് പണമയയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരാതിക്കാരനെ കൈയും കാലുംകെട്ടി വായില്‍ തുണിതിരുകി കാറില്‍ക്കയറ്റി കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കൊടുങ്ങല്ലൂരെത്തുന്നതിനുമുൻപ് മൂത്രമൊഴിക്കണമെന്നു പറഞ്ഞ് കാറില്‍ നിന്ന് പുറത്തിറങ്ങിയ പരാതിക്കാരന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
പിന്നീട് പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടപ്പോള്‍ പോലീസില്‍ പരാതിനല്‍കി. ശരത്തും കൂട്ടരും അയച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ആറുപേരും പിടിയിലായത്. തട്ടിപ്പ് നടത്തുന്നതിനായി ഓണ്‍ലൈന്‍ ദല്ലാള്‍വഴിയാണ് യാക്കരയിലെ വീട് തിരഞ്ഞെടുത്തത്. ഒരുദിവസത്തെ ആവശ്യത്തിനായി 30,000 രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്ക് കരാറെഴുതിയാണ് വീട് വാടകക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ ശരത്തിന്റെ പേരില്‍ തട്ടിപ്പ്, മോഷണം എന്നിവയടക്കം 12 കേസുണ്ട്. കൂടുതല്‍പ്പേര്‍ ഇവരെ സഹായിച്ചിട്ടുണ്ടോയെന്നത് അന്വേഷിച്ചുവരികയാണ്. ദേവു, ഗോകുല്‍ദീപ് എന്നിവരെ പ്രതിഫലം വാഗ്ദാനം ചെയ്ത് ശരത്ത് വാടകക്കെടുക്കുകയായിരുന്നെന്നും സൗത്ത് പോലീസ് പറഞ്ഞു.