
പത്തനംതിട്ട : കോഴഞ്ചേരിയിൽ ഹോം നേഴ്സിംഗിൻ്റെ മറവിൽ നടക്കുന്നത് വൻ ഹണിട്രാപ്പ് തട്ടിപ്പ്.
ഹോം നേഴ്സുമാരെ വീടുകളിലേക്ക് പറഞ്ഞുവിട്ടതിന് ശേഷം വീട്ടുകാർ കയറിപ്പിടിച്ചെന്ന് കഥയുണ്ടാക്കും. പരാതിയുമായി ഹോംനേഴ്സ് സ്ഥാപനത്തിൽ എത്തുന്നതോടെ ഉടമ രംഗപ്രവേശം ചെയ്യും. തുടർന്ന് വീട്ടുകാർക്കെതിരെ കേസ് കൊടുക്കുമെന്നും, വാർത്ത കൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്.
പീഡനക്കേസിൽ പ്രതിയാക്കുമെന്നും നാട്ടിൽ നാണം കെടുമെന്നും പത്രത്തിൽ ഫോട്ടോയും വാർത്തയും വരുമെന്നും കേൾക്കുന്നതോടെ ഹോം നേഴ്സിങ് സ്ഥാപന ഉടമ ചോദിക്കുന്ന പണം നൽകുകയാണ് വീട്ടുകാർ ചെയ്യുന്നത്. നാണക്കേട് ഭയന്ന് ഇക്കാര്യം അടുത്ത ബന്ധുക്കളോട് പോലും ഇവർ പറയാറുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശരാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നവരുടെ മാതാപിതാക്കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. മിക്കവാറും ഇവരുടെ ഇരകളാകുന്നത് വീടുകളിലെ അപ്പച്ചന്മാരാണ്. നാട്ടിലുള്ള പിതാവ് പീഡനക്കേസിൽ പ്രതിയായത് അറിഞ്ഞ് വിദേശരാജ്യങ്ങളിൽ ഉള്ള മക്കൾ നെട്ടോട്ടത്തിലാണ്. ഇവർ സ്ഥാപന ഉടമ ചോദിക്കുന്ന പണമാണ് കൊടുക്കുന്നത്. ലക്ഷങ്ങളാണ് ഇത്തരത്തിൽ സ്ഥാപന ഉടമ തട്ടിയെടുക്കുന്നത്.
ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് ഹോംനേഴ്സുമാർക്കും നൽകും, ഇത്തരം കേസുകൾ മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന ഹോം നേഴ്സുമാർ ഇദ്ദേഹത്തിൻറെ ഓഫീസിൽ നിരവധി പേരുണ്ട്.
ഇത്തരത്തിൽ കോഴഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം വ്യാപക തട്ടിപ്പാണ് നടത്തുന്നതെന്ന് തേർഡ് ഐ ന്യൂസ് സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി
കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്തരത്തിൽ വ്യാപകമായ തട്ടിപ്പ് നടത്തുന്നത്.
കോഴഞ്ചേരിയിൽ തന്നെ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ഹോം നേഴ്സിങ് സ്ഥാപനങ്ങളും ഉണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് കൂടി പേരുദോഷം വരുത്തി വയ്ക്കുകയാണ് സ്ഥാപനം .