
സ്വന്തം ലേഖിക
കോട്ടയം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക നഷ്ടം.
കോട്ടയം പനച്ചിക്കാട് വെള്ളൂത്തുത്തി കൂവക്കാട്ടുചിറയിൽ പി റ്റി ആൻഡ്രൂസിൻ്റെ വീടിൻ്റെ മുകളിലേക്ക് ഞായറാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണു.
ആൻഡ്രൂസിന്റെ സഹോദന്റെ പുരയിടത്തിൽ നിന്ന പ്ലാവാണ് കടപുഴകി വീണത്. അപകടത്തിൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വാട്ടർ ടാങ്കിനും വർക്കേരിയയ്ക്കും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴ ശക്തമായതോടെ ആലപ്പുഴയിലെ തീരദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, ഒറ്റമശേരി എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം. കൃത്യമായി പുലിമുട്ടും കടല്‍ ഭിത്തിയും സ്ഥാപിക്കാത്തതാണ് ഇവിടെ പ്രതിസന്ധിക്ക് കാരണം.
ദിവസങ്ങളായി തുടരുന്ന കനത്ത മഴ കാസര്‍കോട്ടെ ജനജീവിതത്തെയും ബാധിക്കുന്നു. ഇന്നും ജില്ലയിലാകെ വ്യാപകമായി മഴ പെയ്തു.
മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളില്‍ പാലത്തിന് മുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റു മേഖലകളിലും മഴ തുടരുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ജലവിതാനം ഉയരുന്നതിനാല്‍ പൊരിങ്ങല്‍കുത്ത് ഡാമിൻ്റെ രണ്ട് സ്ലൂയിഡ് വാല്‍വ് തുറന്ന് അധികജലം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചിട്ടുണ്ട്.
വാല്‍വ് തുറന്ന് അധികജലം ഒഴുക്കി കളയുന്നതോടെ ചാലക്കുടിപ്പുഴയില്‍ ഒരു മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്. ആളുകള്‍ പുഴയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും മത്സ്യബന്ധനം പാടില്ലെന്നും നിര്‍ദേശമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണത്തിന് നിര്‍ദ്ദേശം.
പെരിങ്ങല്‍കൂത്ത് ഡാമില്‍ നിലവില്‍ 7 ഷട്ടറുകളും തുറന്നിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് 2 സ്ലൂയിഡ് വാല്‍വുകള്‍ തുറക്കുന്നത്.