
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുജോലി ചെയ്യാന്‍ പൊലീസുകാരെ പറഞ്ഞു വിടരുതെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ.
ഒരോ ഐപിഎസ് ഉദ്യോഗസ്ഥന്റെ കൂടെയും നാല് പേരുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പലവ്യഞ്ജനം വാങ്ങിക്കാന്‍ പോകുന്നത് സിവില്‍ പൊലീസ് ഓഫീസറാണ്. ഐപിഎസ് ഓഫീസറുടെ മകള്‍ സിവില്‍ പൊലീസ് ഓഫീസറെ തല്ലുന്നു. പട്ടിയെ കുളിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഐപിഎസ് ഓഫീസറുടെ വീട്ടിലെ തുണികളെല്ലാം അലക്കി തൊട്ടിയിലെടുത്ത് ടെറസില്‍ കൊണ്ടു പോയി വിരിച്ചിടുന്നതു ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയില്‍ പോകാനും പട്ടിയെ കുളിപ്പിക്കാനും ഒക്കെ വേറെ നിയമനം നടത്തിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ സംസാരിക്കവേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ സേനാംഗങ്ങളുടെ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഡിഗ്രിയും എംഎയും എംബിഎയും പാസായവര്‍ വരെ കേരള പൊലീസില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായുണ്ട്. ഇവരെക്കൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടു ജോലി ചെയ്യിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ അവസാനിപ്പിക്കണം- അദ്ദേഹം പറഞ്ഞു.