ഇടുക്കിയില്‍ ആനക്കൊമ്പുമായി ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വനം വകുപ്പിൻ്റെ പിടിയില്‍; പിടിയിലായത് വിൽപ്പന ശ്രമത്തിനിടെ; രണ്ട് പേർ ഒളിവിൽ

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കിയില്‍ ആനക്കൊമ്പുമായി ആര്‍എസ്‌എസ് പ്രവര്‍ത്തകൻ വനം വകുപ്പിൻ്റെ പിടിയിൽ.

കട്ടപ്പന സുവര്‍ണ്ണഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ ആണ് പടിയിലായത്. ബന്ധുവിന്റെ കൈയ്യില്‍ നിന്നും വാങ്ങിയ ആനക്കൊമ്പ് മറ്റൊരാള്‍ക്ക് മറിച്ച്‌ വില്‍ക്കുന്നതിനായി കുമളിക്ക് കൊണ്ടുപോകുന്ന വഴി വള്ളക്കടവില്‍ വെച്ചാണ് അരുണിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച്ച രാവിലെയാണ് ഫ്ലൈയിംഗ് സ്‌ക്വാഡ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. ആനക്കൊമ്പ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

12 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച്‌ ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറുവാന്‍ കാറില്‍ കാത്തുനില്‍ക്കവെയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. 8.4 കിലോ തൂക്കമുള്ള ആനക്കൊമ്പിന് 130 സെ.മി അകം വ്യാസവും 124 സെ.മി പുറം വ്യാസവുമുണ്ട്.
ജിതേഷ് എന്നയാളുടെ പക്കലില്‍ നിന്നാണ് അരുണും സഹോദരി ഭര്‍ത്താവ് ബിബിനും ആറ് ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയത്. 2.7 ലക്ഷം രൂപ പണമായും 20,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ജിതേഷിന് അഡ്വാന്‍സായി നല്‍കി. പിന്നീട് 12 ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് മറ്റൊരാള്‍ക്ക് കൈമാറാന്‍ പദ്ധതിയിടുകായായിരുന്നു.

കട്ടപ്പന ഫ്ലൈയിങ്‌ സ്ക്വാഡ് റേഞ്ച്‌ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ജിതേഷിനും ബിബിനുമായി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളില്‍ ഒരാളായ ജിതേഷിനെ പിടികൂടിയെങ്കില്‍ മാത്രമെ ആനക്കൊമ്പ് എവിടെനിന്നാണ് കിട്ടിയതെന്ന് അറിയാനാകൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജിതേഷിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫ്ലയിങ്‌ സ്ക്വാഡ് കട്ടപ്പന റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റോയ് വി രാജന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജി തോമസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.