ആ ഫോണുകള്‍ പൂനയിലെ സ്ഥാപനത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറിയെന്ന് ദിലീപ്; മൊബൈലുകളില്‍ പിടിച്ച് നടനെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിനെതിരെ രാമന്‍പിള്ളയുടെ നീക്കം; ഹൈക്കോടതി നിലപാട് നിര്‍ണ്ണായകം
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപും കൂട്ടുപ്രതികളും നിര്‍ണായക തെളിവായ മൊബൈലുകള്‍ ഒളിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഈ ഫോണുകള്‍ ഉടന്‍ നല്‍കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. എന്നാല്‍ ഈ ഫോണുകള്‍ ദിലീപും കൂട്ടരും ക്രൈംബ്രാഞ്ചിന് നല്‍കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഈ മൊബൈലുകള്‍ ഉടന്‍തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഇടയിലാണ് നോട്ടീസ് കൈമാറിയത്.
എന്നാല്‍ ഈ ഫോണുകള്‍ തങ്ങളുടെ കൈവശമില്ലെന്നാണ് ദിലീപിന്റേയും മറ്റുള്ളവരുടേയും നിലപാട്. ഈ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിദഗ്ധരെ ഏല്‍പ്പിച്ചുവെന്നാണ് ദിലീപിന്റേയും മറ്റുള്ളവരുടേയും നിലപാട്.
പൂനയിലെ വിദഗ്ധ സ്ഥാപനത്തിലാണ് ദിലീപും കൂട്ടരും ഫോണുകള്‍ കൈമാറിയത്. ബാലചന്ദ്രകുമാറിന്റെ കേസ് വന്നതിന് പിന്നാലെ അയാളുമായി നടത്തിയ മുഴുവന്‍ വിവരങ്ങളും വീണ്ടെടുക്കാനായിരുന്നു ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറിയതെന്നാണ് സൂചന.
അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് ചെയ്തതെന്നാണ് നിലപാട്. ഇങ്ങനെ ഫോണ്‍ കൈമാറിയതിന്റെ രേഖകളും നടന്റേയും ബന്ധുക്കളുടേയും കൈയിലുണ്ട്. അതുകൊണ്ട് തന്നെ ഫോണില്‍ കുടുക്കാന്‍ കഴിയില്ലെന്നാണ് ദിലീപിന്റെ പക്ഷം.
ഇന്ന് ഗൂഢാലോചന കേസില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് വിശദ റിപ്പോര്‍ട്ട് നല്‍കും. ഫോണ്‍ ഒളിപ്പിച്ചതാകും ഇതില്‍ പ്രധാനമായും ചര്‍ച്ചയാക്കുക. ദിലീപിനേയും കൂട്ടരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെടും.
ഇതിനെ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ രസീതുകള്‍ ഉയര്‍ത്തി ദിലീപിന്റെ വക്കീല്‍ പൊളിക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കുള്ള സുപ്രീംകോടതി വിധിയും ദിലീപിൻ്റെയും കൂട്ടാളികളുടെയും പ്രതീക്ഷയാണ്.