നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിൽ ലഭിച്ചത് നിർണായക വിവരങ്ങൾ; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് അന്വേഷണ സംഘത്തിൻ്റെ നോട്ടീസ്
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് അന്വേഷണസംഘം നോട്ടീസ് നല്‍കി.
ഈ മാസം 24 ന് ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ് അയച്ചത്.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത് പ്രകാരമാണ് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഏപ്രില്‍ 15 വരെ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തുകള്‍ക്ക് പിന്നാലെയാണ് കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
അതേസമയം ദിലീപിന്‍റെ ഫോണിലെ തെളിവുകള്‍ നീക്കിയ സംഭവത്തില്‍ ഹാക്കര്‍ സായ് ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സായ് ശങ്കര്‍ നിലവില്‍ പ്രതിയല്ലെന്നും മൊഴി നല്‍കാന്‍ വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാടിനെ തുടര്‍ന്നാണ് നടപടി.
അന്വേഷണ സംഘത്തിന് മുന്നില്‍ ഏഴ് ദിവസത്തിനകം ഹാജരാകാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കര്‍ നല്‍കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.