
സ്വന്തം ലേഖിക
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് കേസെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമാവുകയും തിരിച്ചടി ലഭിക്കുമെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് ബൈജു പൗലോസ് തനിക്കും ബന്ധുക്കള്‍ക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ബൈജു പൗലോസിനെതിരെ ദിലീപ് നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ വിചാരണക്കോടതി നോട്ടീസ് ഉത്തരവായിരുന്നു. ഇതും പുതിയ കേസിനുള്ള പ്രേരണയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
അന്വേഷണോദ്യോഗസ്ഥന്‍ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ട്. ഇതു മാദ്ധ്യമ വിചാരണയ്ക്ക് വഴിയൊരുക്കും. പുതിയ കേസില്‍ തന്നെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാനും പൊതുജനമദ്ധ്യത്തില്‍ അപമാനിക്കാനുമിടയുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് തടഞ്ഞ് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം, ദിലീപ് ഗൂഢാലോചന നടത്തിയെന്ന പരാതിയുമായി രംഗത്തെത്തിയെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്റെ കൈയിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
ദിലീപിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ അളിയനും സഹോദരനും കാവ്യയുമൊക്കെ സംസാരിച്ചതിന്റെ ശബ്‌ദം കൈയിലുണ്ടെന്ന് പറഞ്ഞ ബാലചന്ദ്രകുമാര്‍, താന്‍ പറഞ്ഞ വിഐപി ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.



