
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ആര്‍ബിഐക്കും കേന്ദ്രസര്‍ക്കാരിനും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.
ആറ് വര്‍ഷത്തിന് ശേഷം നോട്ട് നിരോധനം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് സുപ്രീംകോടതി.
നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു ഹര്‍ജികളില്‍ ആരോപിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി. ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടല്‍.
റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ അടക്കം വിശദമായി സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജികള്‍ അടുത്തമാസം 9 ന് വീണ്ടും പരിഗണിക്കും.
2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ ഏറെക്കാലം ഈ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടന്നു. 2016 ഡിസംബറിലാണ് ആദ്യമായി ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പിലെത്തിയത്.
എന്നാല്‍ ബെഞ്ചില്‍ ഉള്‍പ്പെട്ട ജഡ്ജിമാര്‍ വിരമിച്ചതിന് പിന്നാലെ ഈ ഹര്‍ജികള്‍ വീണ്ടും പെരുവഴിയിലായി. ഒടുവില്‍ മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ രണ്ട് മാസം മുന്‍പ് രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഈ ഹര്‍ജികള്‍ എത്തുകയായിരുന്നു. നോട്ട് നിരോധനം കൂടാതെ മുന്നോക്ക വിഭാഗത്തിന് വരുമാന അടിസ്ഥാനത്തില്‍ സംവരണം നല്‍കാമോ എന്ന വിഷയവും, ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയവും ബെഞ്ച് പരിഗണിക്കും.